വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. തിരുവന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാന ചിറകുകള്‍ ഇടിച്ചുകയറുകയായിരുന്നു.

തിരുവനന്തപുരം: ട്രെയിലർ കയറ്റിക്കൊണ്ടുപോയ വിമാന ചിറകുകള്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്താണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലെറെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപതയില്‍ ഗതാഗതതടസം നേരിട്ടു.

വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. തിരുവന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാന ചിറകുകള്‍ ഇടിച്ചുകയറുകയായിരുന്നു. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുപ്പത് വര്‍ഷം സര്‍വ്വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ എ 320 എന്ന വിമാനത്തിന്‍റെ ഭാഗങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. കലാവധി കഴിഞ്ഞതിനാല്‍ 2018 ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപത്തെ മൂലയില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. 

നാല് വര്‍ഷത്തോളം എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്നു ഈ വിമാനം. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ എ.ഐ.എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിംഗ് ആണ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കിയത്. വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം. 

ട്രെയിലറിന്‍റെ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി. ഇതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നത് പൊലീസിന് തലവേദനയായി. തുടര്‍ന്ന് ബ്ലോക്കില്‍ അകപ്പെട്ട മറ്റൊരു ട്രെയിലര്‍ വാഹനത്തിന്റെ ഡ്രൈവറെത്തിയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നിന്ന ട്രെയിലര്‍ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് നീണ്ട ഗതാഗത കുരുക്കിന് പരിഹാരം കണ്ടത്.

Read More :  കണ്ണൂരില്‍ കാർ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു; മകന്‍റെ നില ഗുരുതരം