വൃത്തി ഹീനമായി പ്രവർത്തിക്കുകയും പഴകിയ എണ്ണയിൽ ആഹാര സാധനങ്ങൾ ഉണ്ടാകുകയും പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നതുമായ കട ഉടമകൾക്കെതിരെ നടപടി.

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ മാന്നാറിലെ ഹോട്ടലുകളിലും ബേക്കറികളിലും മാന്നാർ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. മാന്നാർ ടൗണിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് ബേക്കറി സാധനങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഴകിയ ആസംസ്‌കൃത സാധനങ്ങൾ കണ്ടെത്തി. വൃത്തി ഹീനമായി പ്രവർത്തിക്കുകയും പഴകിയ എണ്ണയിൽ ആഹാര സാധനങ്ങൾ ഉണ്ടാകുകയും പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നതുമായ കട ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.

വൃത്തി ഹീനമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രവർത്തിച്ചിരുന്ന തമിഴ് നാട് സ്വദേശിയുടെ ബോർമയും, ഏഴാം വാർഡിൽ ഐടിഐക്ക് സമീപം പ്രവർത്തിച്ചിരുന്ന ബോർമ്മയും ആരോഗ്യവകുപ്പ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ഇവ രണ്ടും മതിയായ ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സാബു സുഗതന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി ഡെയിൻസ്, ദിലിപ്കുമാർ , പബ്ലിക്ക് ഹെൽത്ത് സൂപ്പർവൈസർ മഹിമാ മോൾ , ജി വിവേക്, ജി എൽ ശ്രീജിത്ത്, ലിജി മാത്യൂ ,ജ്യോതി പി, ശ്യാമ എസ് നായർ , ജോസ് ,അബു ഭാസ്ക്കർ, എം പി സുരേഷ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ സാബു സുഗതൻ പറഞ്ഞു.