ഇതുവരെ പിടികൂടിയത് 59 പാമ്പുകളെ, 88 പന്നികളെയും പിടികൂടി മാറ്റി, ജാഗരൂകരായി സന്നിധാനത്ത് വനം വകുപ്പ്
ഇതുവരെ പിടികൂടിയത് 59 പാമ്പുകളെ, 88 പന്നികളെയും പിടികൂടി മാറ്റി, ജാഗരൂകരായി വനം വകുപ്പ്
ചിത്രം പ്രതീകാത്മകം
![Forest Department made elaborate preparations So far 59 snakes have been caught at sannidhanam ppp Forest Department made elaborate preparations So far 59 snakes have been caught at sannidhanam ppp](https://static-ai.asianetnews.com/images/01hfxw38xb92xr8j5zrtb2508v/snake-bite_363x203xt.jpg)
സന്നിധാനം: അയ്യപ്പ ഭക്തരാൽ നിറഞ്ഞ സന്നിധാനത്ത് വന്യമൃഗങ്ങളോ ഇഴജന്തുക്കളോ എത്താതെ എപ്പോഴും ജാഗരൂകരാണ് വനം വകുപ്പ്. അയ്യപ്പഭക്തരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുന്‍കരുതല്‍ നല്‍കിയാണ് വനം വകുപ്പ് ശബരിമലയിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സന്നിധാനത്തു നിന്നും 88 പന്നികളെയാണ് പിടികൂടി മാറ്റിയത്.
മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പഭക്തര്‍ക്കു നേരെ അപകടകരമാകുന്ന രീതിയില്‍ കണ്ടുവന്ന പന്നികളെ സന്നിധാനത്തു നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞത് വനംവകുപ്പ് ഇടപെടലിലൂടെയാണ്. വലിയ കൂടുകളില്‍ പിടികൂടിയാണ് പന്നികളെ ഉൾക്കാടുകളിൽ തുറന്നുവിട്ടത്. മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഡിസംബര്‍ രണ്ടു വരെ 59 പാമ്പുകളെയാണ് സന്നിധാനത്തു നിന്നും പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉള്‍ക്കാടുകളില്‍ തുറന്നു വിടുകയാണ് ചെയ്യുന്നത്.
ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാല്‍ സദാസമയവും നിരീക്ഷണം നടത്തുന്നു.
വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ചെറുക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രി സമയങ്ങളില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷാ പട്രോളിങ്ങും നടത്തുന്നുണ്ട്. കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.
പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞു ശ്രീ ധർമ്മ ശാസ്താ അയ്യപ്പസേവാ സമിതി
പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന സന്ദേശം നൽകി പ്ലാസ്റ്റിക് വിമുക്ത യാത്രയായി സന്നിധാനത്തെത്തിയതാണ് ബംഗളൂരുവിലെ ശ്രീ ധർമ്മ ശാസ്താ അയ്യപ്പ സേവാ സമിതി സംഘം. പെരിയസ്വാമി ആർ ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ എത്തിയ 40 അംഗമാണ് പൂങ്കാവനം മാലിന്യ മുക്തമാക്കി സുരക്ഷിക്കുന്നതിനു തങ്ങളെക്കൊണ്ടാകുന്ന സേവനം ചെയ്യുന്നതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് വർജിത ഇരുമുടിക്കെട്ടുകളുമായി സന്നിധാനത്തെത്തിയത്.
മഞ്ഞൾ, കുങ്കുമം, ചന്ദനം, അഗർബത്തി, വിഭൂതി, കർപ്പൂരം, അവൽ മലർ, വെള്ള/ഓറഞ്ച് കല്ല് പഞ്ചസാര, കശുവണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്/ഈന്തപ്പഴം തുടങ്ങി എല്ലാ പൂജാ സാധനങ്ങളും പേപ്പർ പൗച്ചുകളിലാണവർ പായ്ക്കു ചെയ്തിരിക്കുന്നത്. തുണി സഞ്ചികളും, വെള്ളം കുടിക്കുന്നതിനു സ്റ്റീൽ ടംബ്ലറുകളുമായാണ് എത്തിയത്. ബംഗളൂരുവിലുള്ള അയ്യപ്പസേവാസംഘങ്ങളിലെല്ലാം ഈ സന്ദേശ മെത്തിച്ചു പ്ലാസ്റ്റിക് രഹിത പൂങ്കാവനമാക്കുന്നതിൽ തങ്ങളും ഭാഗഭാക്കാകുമെന്നും സംഘം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം