കിണറിന് വെളിയിലെത്തിയതിന് പിന്നാലെ രക്ഷകരായവരെ തിരിഞ്ഞ് പോലും നോക്കാതെയാണ് പുലി പാഞ്ഞത്.
ചാലക്കുടി: കിണറിൽ വീണ പുലിക്ക് രക്ഷയായി വെള്ളമടിക്കാനുള്ള മോട്ടറിൽ നിന്നുള്ള പൈപ്പ്. ഒടുവിൽ പൈപ്പിന് സമീപത്തൊരു മുളയേണി വച്ചതോടെ പുലി ജീവനും കൊണ്ട് ഓടി. തൃശൂർ ചാലക്കുടിയിലാണ് സംഭവം. കണ്ണൻകുഴി പിടക്കെരി വീട്ടിൽ ഷിബിന്റെ കിണറ്റിലാണ് പുലി വീണത്. മോട്ടറിൽ നിന്നുള്ള പൈപ്പിൽ തൂങ്ങിക്കിടക്കുന്ന പുലിയെ കണ്ട് ഭയന്ന വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ചാലക്കുടിയിൽ നിന്ന് റാപിഡ് റെസ്ക്യൂ ടീം സ്ഥലത്ത് എത്തി. പുലിക്ക് മറ്റ് പരിക്കുകൾ ഇല്ലാത്തതിനാൽ പൈപ്പിന് സമീപത്തായി ഒരു മുളയേണി വച്ചുകൊടുക്കുകയായിരുന്നു.
വനംവകുപ്പ് അധികൃതർ ചെറിയ വെളിച്ചം കൂടി നൽകിയതോടെ ശരവേഗത്തിലാണ് പുലി മുളയേണിയിലൂടെ കയറി കിണറിന് മുകളിലെത്തിയത്. കിണറിന് വെളിയിലെത്തിയതിന് പിന്നാലെ രക്ഷകരായവരെ തിരിഞ്ഞ് പോലും നോക്കാതെയാണ് പുലി പാഞ്ഞത്. രക്ഷാ പ്രവർത്തനത്തിൽ ബിഎഫ്ഒ കെ പ്രദീപ് കുമാർ, റെസ്ക്യൂ വാച്ചറായ സിജിത്ത്, പി ടി രാജൻ, ബിഫ്ഒ മാരായ ജെ. ടിനോ, സുനിൽകുമാർ, ബിജേഷ്, ഫോറെസ്റ്റ് ഡ്രൈവർ ബിനു എന്നിവർ പങ്കെടുത്തു
