കുട്ടിക്കൊമ്പന് തളര്‍ന്നുവീണത് ചികിത്സാ പിഴവ് മൂലമല്ലെന്ന് വനംവകുപ്പ്; ആനകുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമം തുടരുന്നു
എക്സറേ എടുക്കാനായി മയക്കിയതാണ് ആന തളർന്ന് വീഴാൻ കാരണമായതെന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലെ പ്രചാരണത്തെ തള്ളുകയാണ് വനം വകുപ്പ്.
പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ കുട്ടികൊമ്പൻ ചികിത്സാ പിഴവ് കാരണം തളർന്ന് വീണെന്ന പ്രചാരണം തള്ളി വനംവകുപ്പ്. നാല് വയസ്സുള്ള കുട്ടിയാന പിഞ്ചുവിനെ എഴുന്നേൽപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വനം വകുപ്പ് ജീവനക്കാർ. കോന്നി ആനക്കൂട്ടിലെ കുട്ടികൊമ്പൻ പിഞ്ചു ചികിത്സാ പിഴവിനെ തുടർന്ന് തളർന്ന് വീണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. എക്സറേ എടുക്കാനായി മയക്കിയതാണ് ആന തളർന്ന് വീഴാൻ കാരണമായതെന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലെ പ്രചാരണത്തെ തള്ളുകയാണ് വനം വകുപ്പ്.
കാലിന്‍റെ നീർക്കെട്ട് പരിശോധിക്കാൻ എക്സറേ ഏടുത്തത് മൂന്നാഴ്ച മുൻപ്. ഇതിന് ശേഷം ആനക്കുട്ടി എഴുന്നേറ്റു. ജന്മനാ ഇടത്തേക്കാലിൽ ആറു വിരലുണ്ടായിരുന്നു ആനയ്ക്ക്. ഇതേതുടർന്ന് കാലിന് ബലക്കുറവുള്ളതിനാൽ കിടക്കാറുണ്ടായിരുന്നില്ല. ഭാരക്കൂടുതൽ കാരണം പിന്‍കാലിന്‍റെ മസിലുകള്‍ ദുർബലമായി തളർന്ന് വീണതാണെന്ന് വനം വകുപ്പ് ഡോക്ടർ പറഞ്ഞു. യന്ത്ര സഹായമില്ലാതെ ആനയെ എഴുന്നേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. വനത്തിൽ ഒറ്റപ്പെട്ടു പോയ പിഞ്ചുവിനെ മൂന്നു വർഷം മുമ്പ് വനപാലകരാണ് രക്ഷിച്ചത്.