തുമ്പികൈ ഇല്ലാത്ത കുട്ടിയാനയെ ഒരാഴ്ചയായിട്ടും കണ്ടെത്താനാവാതെ വനംവകുപ്പ്
പരിശോധനകള്‍ തുടരുകയാണെന്നും ആനക്കൂട്ടത്തെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നുമാണ് വനം വകുപ്പിന്‍റെ വിശദീകരണം
ഏഴാറ്റുമുഖം: അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് തുമ്പിക്കൈയ്യില്ലാതെ കുട്ടിയാനയെ കണ്ടെത്തി ഒരാഴ്ചയായിട്ടും വനം വകുപ്പിന് ആനക്കൂട്ടത്തെ കണ്ടെത്താനായിട്ടില്ല. തള്ളയാനയ്ക്കൊപ്പമാണ് നാട്ടുകാര്‍ തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. പരിശോധനകള്‍ തുടരുകയാണെന്നും ആനക്കൂട്ടത്തെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നുമാണ് വനം വകുപ്പിന്‍റെ വിശദീകരണം
ഏഴാറ്റുമുഖം മേഖലയിൽ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ ആദ്യം കണ്ടെത്തിയത്. അമ്മയാനയടക്കം അഞ്ച് ആനകൾ അടങ്ങുന്ന കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി ഉണ്ടായിരുന്നത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ എന്തെങ്കിലും കുടുക്കിൽ കുടുങ്ങിയപ്പോൾ വലിച്ചപ്പോഴൊ ആണ് തുമ്പികൈ അറ്റ് പോയതെന്നാണ് സംശയം. അല്ലെങ്കിൽ ജന്മനാ തുമ്പിക്കൈ ഇല്ലാത്തതാവാം.
നാട്ടുകാരനായ സജിൽ ഷാജുവാണ് ഈ ആനക്കുട്ടിയെ കണ്ടെത്തിയത്. സജില്‍ നല്‍കിയ വിവരത്തേ തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ എത്തി ആനകുട്ടിയുടെ ചിത്രങ്ങൾ എടുക്കുകയായിരുന്നു. തുമ്പിക്കൈ ആനക്കുട്ടിക്ക് ജീവിക്കാൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. പ്രസവിച്ചിട്ട് അധികമായിട്ടില്ലെന്നാണ് അനുമാനം.
അതേസമയം പാലക്കാട് ധോണി മേഖലയിലിറങ്ങിയ പിടി 7 എന്ന കാട്ടാനയെ പിടികൂടുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പിടി 7നെ എന്ന് മയക്കുവെടി വെക്കുമെന്നതിലാണ് അനിശ്ചിതത്വം. വയനാട്ടിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയാൽ മാത്രമേ നടപടി തുടങ്ങാനാകൂ. നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന പിടി സെവന്‍ മൂന്ന് പേരുടെ ജീവനെടുത്ത കൊമ്പനാനയാണ്. പാലക്കാട് ധോണി,മായാപുരം,മുണ്ടൂർ,അകത്തേത്തറ, മലമ്പുഴ മേഖലകളിലാണ് പി ടി സെവൻ ഇറങ്ങാറുളളത്. കഴിഞ്ഞ വർഷം നവംബർ മുതൽ ഇടവേളകളില്ലാതെ ധോണി മേഖലയിൽ ഈ ആന വിലസുന്നു.
ഡിസംബർ പകുതിയോടെയാണ് ആനയെ പിടിക്കാൻ പദ്ധതിയിട്ടത്. എന്നാൽ മുഖ്യ വനപാലകൻ ഉത്തരവിടാൻ ഒരാഴ്ചയോളം വൈകി. പിന്നീട് വയനാട്ടിൽ നിന്നുളള ദൗത്യസംഘം പാലക്കാട് എത്തി. വിക്രം, ഭരത് എന്നീ കുങ്കിയാനകളും പാലക്കാട് എത്തി. 140 യൂക്കാലിപ്സ് മരം കൊണ്ടുളള കൂട് തയ്യാറാണ്. ഫിറ്റ്നസും ഉറപ്പാക്കി. എന്നാൽ ഇപ്പോഴും പി ടി സെവനെ പിടികൂടുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.