നജീബ് രാജ്യം വിടുന്നത് തടയാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അവയവ ദാനത്തിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ നിഗമനം.

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ കണ്ടെത്താനുളള ശ്രമം ഊര്‍ജിതമാക്കി പൊലീസ്. നജീബ് രാജ്യം വിട്ടു പോകാനുളള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. നജീബിനെ പിടികൂടുന്നതോടെ കേസിന്‍റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.

Add Asianetnews as a Preferred SourcegooglePreferred

നജീബ് കേരളം വിട്ടു എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ദില്ലിയിലേയ്ക്ക് കടന്നുവെന്ന സംശയവും പൊലീസിനുണ്ട്. നജീബിന്റെ ഭാര്യ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവയവദാനത്തിന് വേണ്ടി വ്യാജ രേഖ ചമച്ചു എന്നുള്ളതാണ് നിലവിലെ കേസ്. അവയവദാനത്തിന് വേണ്ടി നിയമങ്ങൾ ലംഘിച്ച് അവയവദാനം നടന്നു എന്ന തരത്തിലാണ് പൊലീസിന്റെ അനുമാനം. ഇതുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതിന് പൊലീസിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്ന സമിതികളിൽ ഏതെങ്കിലും ഒന്നിൽ നിന്നോ അല്ലെങ്കിൽ ഡിഎംഇയിൽ നിന്നോ പരാതി ലഭിക്കണം.

അവയവദാനത്തിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഒരാൾക്ക് വൃക്ക പോലെയുള്ള അവയവങ്ങൾ ആവശ്യമുണ്ടെങ്കിൽ അവരിൽ നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുകയും അതിൽ നിന്ന് ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രം നൽകുകയും ബാക്കി പണം നജീബ് കൈക്കലാക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അവയവദാന തട്ടിപ്പിൽ കേരളത്തിന് പുറത്തും കണ്ണികളുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.