തിരുവനന്തപുരം ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ മരണം കൊലപാതകം. പെയിന്റിങ് തൊഴിലാളിയായിരുന്ന രാഹുലിൻ്റെ മരണത്തിൽ സുഹൃത്തുക്കളായ നാലുപേർ അറസ്റ്റിലായി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ ഉൾപ്പെടെ നാല് പ്രതികളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ​ഉഴമലക്കൽ സ്വദേശികളായ സാജൻ (40), സുബീഷ് (26), അരുൺ (38), കിരൺ (36) എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട രാഹുലും പ്രതികളും സുഹൃത്തുക്കളായിരുന്നു.

പെയിന്റിങ് തൊഴിലാളിയായിരുന്ന രാഹുലിനെ കഴിഞ്ഞ ദിവസം റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം ഇവർ ആൾത്താമസം കുറഞ്ഞ റബ്ബർ തോട്ടം നിറഞ്ഞ ഉൾപ്രദേശത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ കുടുംബപ്രശ്നങ്ങളെക്കുറിച്ചും ബൈക്ക് പണയം വെച്ചതുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ചും തർക്കമുണ്ടായി.

തർക്കത്തിനൊടുവിൽ രാഹുൽ കൂടെയുണ്ടായിരുന്നവരെ മർദിക്കാൻ ശ്രമിച്ചതോടെ പ്രതികൾ പ്രകോപിതരാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് കാറ്റാടി കമ്പും ഹോളോബ്രിക്സും ഉപയോഗിച്ച് രാഹുലിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്.

​കൊലപാതകത്തിന് ശേഷം ഒന്നാം പ്രതിയായ സാജനെ സംഭവസ്ഥലത്തു വെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കാറിൽ രക്ഷപ്പെട്ട മറ്റ് പ്രതികൾ ആറ്റിങ്ങൽ, കൊല്ലം വഴി തമിഴ്‌നാട്ടിലേക്ക് ട്രെയിൻ മാർഗം കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.