ഇടുക്കി അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സ്ലാബിന് മുകളിൽനിന്ന് തിന്നർ പോലുള്ള രാസവസ്തു താഴെ വീണതായി സംശയം. ഇത് അബദ്ധവശാൽ കുട്ടികൾ കഴിച്ചതാകാമെന്നും നിഗമനം.

അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ എന്ന് കരുതുന്ന രാസവസ്തു സൂക്ഷിച്ച പാത്രം കണ്ടെത്തി. വലിയകാട്ടിൽ അഫ്സൽ - സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. വീട്ടിൽ സ്ലാബിന് മുകളിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിൽ ചേർക്കുന്ന തിന്ന‍ർ നിലത്ത് വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കുടിച്ചെന്നുമാണ് അച്ഛനമ്മമാർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് അച്ഛനമ്മമാരെ ചോദ്യംചെയ്തുവരികയാണ്.

വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ലാബിന് മുകളിൽനിന്ന് തിന്നർ പോലുള്ള രാസവസ്തു താഴെ വീണതായി പൊലീസിന് സംശയമുണ്ട്. ഇത് അബദ്ധവശാൽ കുട്ടികൾ കുടിച്ചതാകാമെന്നാണ് നിഗമനം. കൂടുതൽ വ്യക്തതവരാൻ രാസപരിശോധന ഫലംകൂടി കിട്ടണമെന്ന് പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ കുട്ടികളുടെ മരണം കൊലപാതകമാണോയെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ രാസപരിശോധന ഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷം മാത്രമേ കൃത്യമായ നിഗനത്തിലേക്ക് എത്താൻ കഴിയൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.

അടിമാലി ഇരുമ്പുപാലത്തിന് സമീപം ഒഴുവാത്തടത്ത് വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അവശനിലയിലായ കുട്ടികളെ പിതാവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.