മുഖത്ത് ഗുരുതരമായി പരിക്കേറ്റ ശരത്ത് ഇപ്പോഴും ചികിത്സയിലാണ്. പിടിയിലായവർ മുൻപും പല കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് മാധ്യമപ്രവർത്തകനെ ക്രൂരമായി ആക്രമിച്ച് പണം കവർന്ന കേസിൽ നാല് പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴകുട്ടം കിഴക്കുംഭാഗം നേതാജി ലൈനില്‍ വിനീഷ് (30), കഴക്കൂട്ടം കിഴക്കുംഭാഗം പെരുമണ്‍ ക്ഷേത്രത്തിനു സമീപം വിനോജ് കുമാര്‍ (40), കഴക്കൂട്ടം തെക്കുംഭാഗം സൗഹര്‍ദധ നഗറില്‍ ചിക്കു എന്നുവിളിക്കുന്ന നിധിന്‍ (29), പങ്ങാപ്പറ വില്ലജില്‍ കൈരളി നഗറില്‍ ദീപക് (30) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. കഴക്കുട്ടം മഹാദേവക്ഷേത്രത്തിനു പിന്‍വശത്തുള്ള റോഡില്‍ ബൈക്കില്‍ വരുകായിരുന്ന ശരത്തിനെ സംഘം തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പണം കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ ശരത്ത് ഇപ്പോഴും ചികിത്സയിലാണ്. പിടിയിലായവർ മുൻപും പല കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കഴക്കുട്ടം എസ്‌എച്ച്ഒ എസ്‌.വൈ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ സുധീഷ്‌ കുമാര്‍, റോയ്, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ മോസസ് സിപിഒ മാരായ പ്രസാദ്‌, അരുണ്‍, അന്‍സില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.