പെരുമ്പിലാവില്‍ ഹോട്ടലിന് മുന്നില്‍ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. 

തൃശൂര്‍: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍ വിവേക് (34) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11ന് പെരുമ്പിലാവിലെ സ്വകാര്യ ഹോട്ടലിനു മുന്‍പില്‍ വച്ചായിരുന്നു സംഭവം. ചാവക്കാട്ടുനിന്നും ചങ്ങരംകുളത്തേക്ക് പോകുന്ന വഴി ഭക്ഷണം വാങ്ങാനായി ഹോട്ടലിന് മുന്നില്‍ കാര്‍ നിര്‍ത്തിയതായിരുന്നു പരാതിക്കാരിയും സുഹൃത്തുക്കളും.

ഈ സമയം അവിടെയുണ്ടായിരുന്ന ഒന്നാം പ്രതി പ്രകാശന്‍ യുവതിയെ നോക്കി ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത യുവതിയേയും സുഹൃത്തുക്കളെയും രണ്ടാം പ്രതിയായ വിവേക് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തിനുപിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.