മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ജയിൽ ക്യാന്‍റീനിലും ജോലി ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയായ ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിൽ നിന്നും പണം കവർന്ന പ്രതി അറസ്റ്റിൽ. അന്തർ സംസ്ഥാനങ്ങളിലടക്കം മോഷണം നടത്തിവന്ന പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യെയാണ് തിരുവല്ലയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്. തടവുകാര്‍ ഉള്‍പ്പെടെ നടത്തുന്ന കഫറ്റീരിയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്.
മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ജയിൽ ക്യാന്‍റീനിലും ജോലി ചെയ്തിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷമാണ് മോഷണം നടത്തിയത്. കഴിഞ്ഞ 18-ന് മോഷണം നടന്നത്. ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് ഇയാൾ കവർന്നത്. സിസിടിവികൾ പ്രവർത്തന രഹിതമായിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. കർണാടക-കേരളം-തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം മോഷണം നടത്തിയ പ്രതി കേരളത്തിലെ പ്രധാന ജയിലുകളിലെല്ലാം അന്തേവാസിയാണെന്ന് പൊലീസ് പറയുന്നു.
ചേർത്തലയ്ക്ക് സമീപത്ത് നിന്നും ഒരു ഡിവൈഎസ്പിയുടെ കാർ ഉൾപ്പടെ മോഷ്ടിച്ചിട്ടുണ്ട്. കാസർഗോഡ് നിന്നും മോഷണക്കേസിൽ അന്വേഷിച്ചെത്തിയ പൊലീസ് കഴിഞ്ഞ വർഷം സേലത്തെ ജയിലിൽ നിന്നും ആണ് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയത് . കവർന്ന ഒന്നര ലക്ഷത്തോളം രൂപയുടെ സ്വർണം വിൽപന നടത്തിയ കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നു ബേക്കൽ പൊലീസ് കണ്ടെടുത്തു. ആലപ്പുഴ, തിരുവനന്തപുരം ഉൾപ്പെടെ ഒട്ടേറെ സ്റ്റേഷനുകളിൽ കേസുകളുണ്ട്.


