മലപ്പുറം വാണിയമ്പലത്ത് നാല് വയസുകാരനായ ഭിന്നശേഷിക്കാരനായ കുട്ടിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മലപ്പുറം: നാല് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശേരിയിലെ കുരിയോടന്‍ പ്രജില്‍ കുമാറിന്റെ മകന്‍ അനന്തുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് 11 മണിയോടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുപറമ്പിലെ ആഴമുള്ള കിണറ്റിൽ ഇറങ്ങി നോക്കിയത്. ഉടന്‍ കുട്ടിയെ പുറത്തെടുത്ത് വാണിയമ്പലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ദിവ്യയാണ് മരിച്ച അനന്തുവിൻ്റെ അമ്മ. രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ആര്യദേവ്, ആര്യനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.


