കുന്നംകുളത്ത് നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ നാല് വയസുകാരി അപകടത്തില്‍പ്പെട്ടു. കുട്ടി അബദ്ധത്തില്‍ ആക്‌സിലേറ്റര്‍ തിരിച്ചതോടെ ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിയുകയായിരുന്നു. അയല്‍വാസി കുട്ടിയെ രക്ഷപ്പെടുത്തി, ഫയര്‍ഫോഴ്‌സ് എത്തി ഓട്ടോറിക്ഷ പുറത്തെടുത്തു.

തൃശൂര്‍: കീ ഓൺ ചെയ്തു നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞു. നാല് വയസുകാരിക്ക് പരിക്കേറ്റു. കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശി ബിന്നി - സീമ ദമ്പതികളുടെ മകള്‍ എല്‍സിയാണ് അപകടത്തില്‍പ്പെട്ടത്. ബുധന്‍ ഉച്ചയ്ക്ക് 2.45നാണ് അപകടം. കുട്ടിയെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്കുവന്ന സമയത്താണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിലെത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാന്‍ മറന്നിരുന്നു. ഈ സമയത്താണ് നാല് വയസുകാരിയായ എല്‍സി ഓട്ടോറിക്ഷയില്‍ കയറി കളിക്കാന്‍ തുടങ്ങിയത്. കുട്ടി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വാഹനത്തിന്റെ ആക്‌സിലേറ്റര്‍ കൊടുക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ മൂലയിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റില്‍ അകപ്പെട്ടു. ഓടിയെത്തിയ അയല്‍വാസി കിണറ്റില്‍ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി കിണറ്റില്‍ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുത്തു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ആര്‍. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.