ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെയാണ് കന്‍റോണ്‍മന്‍റ് പൊലീസ് കസ്റ്റഡിലെടുത്തത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്.
![Fraud over fake appointment orders in name of health department Youth Congress leader in police custody nbu Fraud over fake appointment orders in name of health department Youth Congress leader in police custody nbu](https://static-ai.asianetnews.com/images/01hgxapn5x2yxn35a4raeqa1tn/youth-arrest_363x203xt.jpg)
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ പണം തട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെയാണ് കന്‍റോണ്‍മന്‍റ് പൊലീസ് കസ്റ്റഡിലെടുത്തത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് കേസെടുത്തത്.
അഴിമതിക്കെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവാണ് തട്ടിപ്പ് കേസിൽ കസ്റ്റഡിലായത്. കോട്ടയം ജില്ലാ ആശുപത്രി റിസപ്ഷനിസ്റ്റ് നിയമനം നൽകാമെന്ന് കബളിപ്പിച്ചാണ് പത്തനംതിട്ട സ്വദേശിനിക്ക് വ്യാജ ഉത്തരവ് തയ്യാറാക്കി നൽകിയത്. ആരോഗ്യവകുപ്പിന്‍റെ പേരിൽ തയ്യാറാക്കി വ്യാജ നിയമന ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വാട്സ് ആപ്പിൽ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ പരാതി നൽകിയത്. വ്യാജ നിയമന ഉത്തരവ് കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തിയത് പത്തനംതിട്ട സ്വദേശിനിയിലാണ്. കന്‍റോണ്‍മന്‍റ് പൊലീസ് യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാരന്‍റെ പങ്ക് പുറത്തായത്.
കോഴഞ്ചേരിയിൽ വച്ചാണ് അരവിന്ദ് നിയമന ഉത്തരവ് കൈമാറിയെന്നും 50,000 രൂപ നൽകിയെന്നും തട്ടിപ്പ് ഇരയായ സ്ത്രീ പൊലീസിന് മൊഴി നൽകി. ജനുവരിയിൽ ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതേ തുർന്നാണ് നിലയ്ക്കൽ സ്വദേശി അരവിന്ദനെ കസ്റ്റഡിലെടുത്തത്. തട്ടിപ്പിൽ പങ്കെടുത്ത മറ്റു ചിലരെ കുറിച്ചും അരവിന്ദ് ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിലാണ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത ശേഷം പണം മുടക്കി പത്രപരസ്യം നൽകി. ഫ്ലക്സും വച്ചു. തട്ടിപ്പ് പണമാണ് ഇതിനായി ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു.