1998 മുതൽ വീടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ: ക്യഷി ഓഫീസറെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും
മുതിർന്ന പൗരൻ 1998 മുതൽ വീടു നിർമ്മിച്ച് താമസിക്കുന്ന സ്ഥലം നഞ്ചയാണെന്ന് തെറ്റായി രേഖപ്പെടുത്തി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തി.
കോഴിക്കോട്: മുതിർന്ന പൗരൻ 1998 മുതൽ വീടു നിർമ്മിച്ച് താമസിക്കുന്ന സ്ഥലം നഞ്ചയാണെന്ന് തെറ്റായി രേഖപ്പെടുത്തി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തി. സംഭവത്തിൽ പുതിയറ ക്യഷി ഓഫീസർ സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം കെ ബൈജു നാഥിന്റേതാണ് ഉത്തരവ്. ഓഗസ്റ്റ് 31 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിലാണ് ഉദ്യോഗസ്ഥൻ ഹാജരാകേണ്ടത്. കോട്ടൂളി സ്വദേശി കെ ശ്രീനിവാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
1996 ൽ തരം മാറ്റിയ ഭൂമിയിലാണ് പരാതിക്കാരൻ വീടുവച്ചത്. തരം മാറ്റിയ സർട്ടിഫിക്കേറ്റ് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തതായി പരാതിയിൽ പറയുന്നു. ഭൂരേഖ കമ്പ്യൂട്ടർ വൽക്കരിച്ച സമയത്ത് തരം മാറ്റൽ ശ്രദ്ധിക്കാതെ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുകയായിരുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തും മുമ്പ് യാതൊരു പരിശോധനയും നടത്തിയില്ലെന്ന് പരാതിയിൽ പറയുന്നു.
കടൽക്ഷോഭം എടുത്ത് 11 വീടുകൾ, പൊന്നാനി നഗരപരിധിയിലെ ദുരിതം
മലപ്പുറം: പൊന്നാനിയില്‍ മഴക്കാലത്തെ സമയത്തെ കടല്‍ക്ഷോഭത്തില്‍ പൊന്നാനി നഗരപരിധിയില്‍ മാത്രം നഷ്ടമായത് 11 വീടുകള്‍. മരക്കടവ് മുതല്‍ ഹിളര്‍ പള്ളി വരെയുള്ള പ്രദേശത്ത് കടലിനോട് ചേര്‍ന്ന 11 വീടുകള്‍ പൂര്‍ണമായും കടലെടുത്തു. ഇവിടങ്ങളിൽ നാശനഷ്ടം വര്‍ധിച്ചതിന് കാരണം, പേരിന് മാത്രമുള്ള കടൽ ഭിത്തിയാണ്. പ്രദേശത്ത് തീരദേശ റോഡും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സ്വന്തമായുള്ള ഭൂമിയും വീടും കടല്‍ക്ഷോഭത്തില്‍ കടലെടുക്കുമ്‌ബോള്‍ ഭൂമിയുടെ പട്ടയരേഖകളുമായി നിസ്സഹായരായി നില്‍ക്കുകയാണ് താലൂക്കിലെ കടലോരവാസികള്‍.
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി വീടുകള്‍ ലഭിച്ചവര്‍ക്ക് നേരത്തെയുണ്ടായിരുന്ന കടലോരത്തെ സ്ഥലം കൃഷിക്ക് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഈ ഭൂമിയെല്ലാം ഇപ്പോള്‍ കടലിലാണ്. ഓരോ കടല്‍ക്ഷോഭക്കാലത്തും മീറ്ററോളം കരഭാഗമാണ് കടല്‍ കവര്‍ന്നെടുക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കിഴക്കുപടിഞ്ഞാറ് ഭാഗത്തായി മാത്രം നഷ്ടമായത് ഒരു കിലോമീറ്ററോളം ഭൂമിയാണ്.
റവന്യൂ വകുപ്പ് കണക്കുകള്‍ പ്രകാരം പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള 12 കി. മീ. ഭാഗത്ത് തീരദേശവാസികള്‍ക്ക് പതിച്ചുനല്‍കിയ 700 മീറ്റര്‍ ഭൂമി കടലെടുത്തതായാണ് കണക്കാക്കുന്നത്. തീരദേശ പരിപാലന നിയമപ്രകാരം നിശ്ചയിച്ച ഭാഗത്തുനിന്ന് 700 മീറ്റര്‍ പരിധിയിലുള്ള ഭൂമിയാണ് കടലെടുത്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയാണ് തീരത്തേക്കുള്ള കടല്‍ വേലിയേറ്റം രൂക്ഷമായത്. ഓരോ വര്‍ഷവും ഈ മേഖലയില്‍ 20 മുതല്‍ 40 മീറ്റര്‍ വരെ കടലെടുത്തതായാണ് കണക്കുകള്‍.