സ്വർഗത്തിലെ കനി (ഹെവൻ ഫ്രൂട്ട്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ടിന്റെ ദേശം വിയറ്റ്നാം ആണ്

മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ ഗാഗ് ഫ്രൂട്ട് വിളഞ്ഞ് നിൽക്കുന്നത് കണ്ടാൽ ആരുടെയും മനം മയക്കും. സ്വർഗത്തിലെ കനി (ഹെവൻ ഫ്രൂട്ട്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ടിന്റെ ദേശം വിയറ്റ്നാം ആണ്. നാഗലാന്റ് വാട്ടർ അതോറിയിൽ നിന്നും ജൂനിയർ എഞ്ചിനീയറായി വിരമിച്ച ഹരിദാസ് ചെങ്ങന്നൂർ സ്വദേശിയിൽ നിന്നും അറുന്നൂറ് രൂപക്ക് ഒരു ഗാഗ് ഫ്രൂട്ട് വാങ്ങി അതിന്റെ വിത്തുകൾ മുളപ്പിക്കുകയായിരുന്നു.

മട്ടുപ്പാവിൽ വിരിഞ്ഞുനിൽക്കുന്ന സ്വർഗ കനിയും താമരയും ആമ്പലും; മികച്ച വരുമാനം കൊയ്യുകയാണ് ഈ വീട്ടമ്മ

പത്ത് തൈകൾ വെച്ചതിൽ ഒരെണ്ണം മാത്രമാണ് പെൺ വർഗത്തിലുണ്ടായത്. കുമ്മായം വിതറിയ കുഴിയിൽ നട്ടുപിടിപ്പിച്ച് വീടിന്റെ മട്ടുപ്പാവിലേക്ക് പടർത്തിക്കൊടുക്കുകയായിരുന്നു. ദിവസവും രാവിലെയും വൈകുന്നേരവും നനച്ച് കൊടുക്കും. ജൈവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. പഴം മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ കാണുക. പഴം പാകമാകുന്നതുവരെ നാലു നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാൻ പറ്റും. പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പഴം വിളവെടുക്കാൻ പാകമാകുന്നത്. ഒരു ചെടിയിൽനിന്ന് വർഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.

പഴം ജ്യൂസായും ഇല തോരൻ വെച്ചും ഉപയോഗിക്കാം. ഇല മുതൽ വിത്തു വരെ ഗുണങ്ങൾ നിറഞ്ഞ ഗാഗ് ഫ്രൂട്ടിന് പാവലിനോട് സാമ്യമുള്ളതിനാൽ മധുര പാവൽ എന്ന പേരും വിളിക്കാറുണ്ട്. ശാസ്ത്രീയനാമം മോർമോഡിക്ക കൊച്ചിൻ ചയ്‌നേൻസിസ് (Momordica Cochinchinensis) എന്നാണ്. 1000 മുതൽ 1500 രൂപവരെയാണ് വിപണിയിൽ ഗാഗ് ഫ്രൂട്ടിന്റെ വില. വലിയ ഒരു പഴത്തിൽനിന്ന് ഏകദേശം 10 മുതൽ 20 വരെ വിത്തുകൾ ലഭിക്കും. നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഗാഗ് ഫ്രൂട്ട്.

മാന്നാർ കൃഷി ഓഫീസർ പി സി ഹരികുമാർ വീട്ടിലെത്തി ഹരിദാസിന് കൃഷിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഹരിദാസിന്റെ ഭാര്യ ഗീതാ ഹരിദാസും കൃഷിക്ക് പിന്തുണ നൽകി ഒപ്പമുണ്ട്. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന സുധിൻ ഹരികൃഷ്ണയും അബുദാബിയിലുള്ള നിധിൻ ഹരികൃഷ്ണയുമാണ് ഇവരുടെ മക്കൾ. ഡോ. സ്വാതി കൃഷ്ണ, നീതുചന്ദ്രൻ എന്നിവർ മരുമക്കളുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം