കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകി; യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചു, പ്രതി പിടിയിൽ
കിരണും സംഘവും കഞ്ചാവ് വാങ്ങാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ ഇയാൾ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകുകയായിരുന്നു.
പൊന്നാനി: കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിക്കൊടുത്ത യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമർദിച്ചു. സംഭവത്തിൽ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. എടപ്പാൾ അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരൺ (18) ആണ് അറസ്റ്റിലായത്. മെയ് ഒമ്പതിനാണ് പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടികൊണ്ട് പോയി മർദിച്ച് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടത്.
കിരണും സംഘവും കഞ്ചാവ് വാങ്ങാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ ഇയാൾ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകുകയായിരുന്നു. ഇതിലെ പ്രതികാരമെന്നോണം സുഹൃത്ത് കൂടിയായ കിരൺ ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി.
പിന്നീട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോചനദ്രവ്യമായി നാല് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പൊന്നാനി സി.ഐ. മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസിൽ യുവാവിനെ പിടികൂടിയ എക്‌സൈസ് സംഘം ക്വാറന്റൈനില്‍