ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കൊല്ലം, പത്തനംതിട്ട സ്വദേശികളായ പ്രതികളെ പൊലീസ് പിടികൂടിയത്. ഇവർക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
നൂറനാട്: ചാരുംമൂട് ജംഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന്ന പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 12ന് രാത്രിയോടെ ചാരുംമൂട് ജംഗ്ഷനിലെ ഫുട്‌പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ അപഹരിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇവർ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
നൂറനാട് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ് ഐമാരായ മിഥുൻ, സുരേഷ് ബാബു, എ എസ് റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജു, സിവിൽ പൊലീസ് ഓഫീസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


