അഞ്ച് മാസം, 20 കോടി ചെലവ്, പൂന്തുറയിൽ തീരശോഷണം തടയാൻ ജിയോ ട്യൂബ് സ്ഥാപിക്കലിന്‍റെ രണ്ടാംഘട്ട നിർമാണം
പൂന്തുറയിലെ പരീക്ഷണം വിജയിച്ചാൽ, ശംഖുമുഖം വരെ ജിയോ ട്യൂബ് സ്ഥാപിക്കാനാണ് തീരുമാനം. 180 കോടി രൂപ ഇതിനായി വേണ്ടിവരും.
![geotube second stage construction in poonthura begins SSM geotube second stage construction in poonthura begins SSM](https://static-ai.asianetnews.com/images/01hmbcea41jzxcsk6an0j5gtcf/geo-tube_363x203xt.jpg)
തിരുവനന്തപുരം: പൂന്തുറയിൽ തീരശോഷണം തടയുന്നതിനുള്ള ജിയോ ട്യൂബ് സ്ഥാപിക്കലിന്‍റെ രണ്ടാം ഘട്ട നിർമാണം തുടങ്ങുന്നു. പൂന്തുറ പള്ളി മുതൽ ചെറിയമുട്ടം വരെയുള്ള ഭാഗത്തായാണ് 700 മീറ്റർ നീളത്തിൽ ജിയോ ട്യൂബ് സ്ഥാപിക്കുന്നത്.
തീരശോഷണം അതിരൂക്ഷമായ പൂന്തുറയിലാണ് ജിയോ ട്യൂബ് സ്ഥാപിച്ചുള്ള പരീക്ഷണം. നേരത്തെ പൂന്തുറയിൽ തന്നെ 100 മീറ്റർ
നീളത്തിൽ ജിയോ ട്യൂബ് സ്ഥാപിച്ചിരുന്നു. ഇത് വിജയകരമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട നിർമാണം.
സമുദ്രത്തിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് സ്ഥാപിച്ചാണ് നിർമാണം. 20 കോടി രൂപ ചെലവിൽ അഞ്ച് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂന്തുറയിലെ പരീക്ഷണം വിജയിച്ചാൽ, ശംഖുമുഖം വരെ ജിയോ ട്യൂബ് സ്ഥാപിക്കാനാണ് തീരുമാനം. 180 കോടി രൂപ ഇതിനായി വേണ്ടിവരും.
നേരത്തെ പൂന്തുറയിൽ ജിയോ ട്യൂബ് സ്ഥാപിച്ചതിന്റെ ഫലമായി നഷ്ടപ്പെട്ട തീരം തിരിച്ചുകിട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സമയബന്ധിതമായി പണി പൂർത്തിയാക്കി, ജിയോ ട്യൂബ് ഫലപ്രദമാണോ എന്ന് ഉറപ്പാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.