കണ്ണൂർ വിമാനത്താവളത്തിൽ 1.299 കിലോഗ്രാം സ്വർണം പിടികൂടി, ഒരു സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ
ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 1.299 കിലോ ഗ്രാം സ്വർണം പിടികൂടി. ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമന്റെ നേതൃത്വത്തിലാണ് സ്വർണ്ണം പിടികൂടിയത്.
കരിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് മൂന്നു കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. അഞ്ച് യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരും സ്വര്‍ണ്ണം കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സംശയത്തെത്തുടര്‍ന്നായിരുന്നു കസ്റ്റംസ് പരിശോധന. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന 5.719 കിലോ സ്വർണ്ണമാണ് കടത്തിയത്. ഈങ്ങാപ്പുഴ സ്വദേശി സല്‍മാന്‍ ഫാരിസ്, മലപ്പുറം വള്ളുവമ്പ്രം സ്വദേശി നൗഷാദ് ആമയൂർ സ്വദേശി ജംഷീർമോന്‍ പന്തല്ലൂർ സ്വദേശി അസ്ലാം കോഴിക്കോട് അത്തോളി സ്വദേശി ഷറഫുദീന്‍ എന്നിവരാണ് പിടിയിലായത്.
ദുബായ് ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയത്. ടിക്കറ്റും ഒരു ലക്ഷം രൂപയുമായിരുന്നു കടത്തുസംഘം ഒരോരുത്തര്‍ക്കും വാഗ്‍ദാനം ചെയ്തിരുന്നത്.