മലദ്വാരത്തിൽ സ്വർണ്ണം കടത്തി, ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം, കൈയ്യോടെ പിടികൂടി പൊലീസ്
സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ഗുണ്ടാ സംഘത്തെ ഏർപ്പാടാക്കിയത്.
മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയ ആളും ഇയാളിൽ നിന്ന് സ്വർണം തട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ഗുണ്ടാ സംഘത്തെ ഏർപ്പാടാക്കിയത്.
തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണം.
കസ്റ്റംസിൽ പിടിക്കപ്പെടാതെയാണ് ഇയാൾ പുറത്തെത്തിയത്. മഹേഷിൽ നിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ നാല് പേരും അറസ്റ്റിലായി. പരപ്പനങ്ങാടി കെ ടി നഗർ നെടുവ കുഞ്ഞിക്കണ്ണന്റെ പുരക്കൽ മൊയ്തീൻ കോയ (52) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ് (30) നിറമരുതൂർ ആലിൻചുവട് പുതിയാന്റകത്ത് സുഹൈൽ (36) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ അബ്ദുൽ റഊഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം കൈമാറുന്നതിനിടെ പോലീസ് മുഴുവൻ
പേരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
Read More : സ്വർണം ഗുളിക രൂപത്തിലാക്കി കടത്തി; രണ്ട് ശ്രീലങ്കൻ വനിതകൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ
അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി നികുതിയിൽ വര്‍ദ്ധനവുണ്ടായതോടെ കള്ളക്കടത്ത് കൂടുതൽ ലാഭമായതാണ് സ്വര്‍ണ്ണക്കടത്ത് കൂടാൻ കാരണം. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്വർണം വൻതോതിൽ കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും സ്വർണം കടത്തുന്നുവെന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് വന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അലി സ്വർണവുമായി പിടിയിലായിരുന്നു. 50 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിൽ നാല് പാക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും അലി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റെ വിശദമായ പരിശോധനയിൽ അലി ഒളിച്ചുവെച്ച സ്വർണം പിടികൂടുകയായിരുന്നു.