അമ്പലവയലില്‍ കാടുകയറി സർക്കാർ ക്വാർട്ടേഴ്സുകൾ, തിരിഞ്ഞു നോക്കാതെ അധികൃതർ
വർഷങ്ങൾക്ക് മുമ്പ് പണിത ഇവയില്‍ നീണ്ടകാലമായി ആരും തിരിഞ്ഞ് നോക്കാത്തതിനാൽ കേടുപാടുകളുമുണ്ട്. ഉത്തരവാദിത്തപ്പെട്ടവര്‍ അവഗണിച്ചതിനാല്‍ ചിലത് കാടുകയറിയ നിലയിലാണ്. എന്നാലിപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവ

അമ്പലവയല്‍: സാമൂഹിക വിരുദ്ധരുടെ താവളമായി വയനാട് അമ്പലവയലിലെ സർക്കാർ ക്വാർട്ടേഴ്സുകൾ. ടൗണിനോട് ചേർന്നു കിടക്കുന്ന മുപ്പതോളം കെട്ടിടങ്ങളാണ് കാടുമൂടി നശിക്കുന്നത്. അമ്പലവയൽ നഗരത്തിനോട് ചേർന്നും സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്തുമാണ് ഈ കെട്ടിടങ്ങളുള്ളത്. കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെയും പൊലീസിന്റെയും റവന്യൂവകുപ്പിൻ്റെയും കെട്ടിടങ്ങളാണ് ഇവയെല്ലാം.
വർഷങ്ങൾക്ക് മുമ്പ് പണിത ഇവയില്‍ നീണ്ടകാലമായി ആരും തിരിഞ്ഞ് നോക്കാത്തതിനാൽ കേടുപാടുകളുമുണ്ട്. ഉത്തരവാദിത്തപ്പെട്ടവര്‍ അവഗണിച്ചതിനാല്‍ ചിലത് കാടുകയറിയ നിലയിലാണ്. എന്നാലിപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവ. ആളൊഴിഞ്ഞ കെട്ടിടത്തിനകത്ത് ലഹരിയുപയോഗിച്ചതിൻ്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത് കാണാന്‍ കഴിയും.
ചില കെട്ടിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികൾ കയറിത്താമസിക്കുന്നുണ്ട്. ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള മേഖലയാണ് അമ്പലവയൽ. അതിനാല്‍ തന്നെ ഡോർമെറ്ററികളായും റൂമുകളായും വാടകയ്ക്ക് നൽകിയാൽ രണ്ടാണ് മെച്ചം. ഒന്ന് സർക്കാരിന് വരുമാനം. രണ്ട് നിലവിലെ സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം