തൃശ്ശൂരിൽ നിന്നും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പൊലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്.
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ കോട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന അന്യസംസ്ഥാന മോഷ്ടാവ് പൂജപ്പുര പൊലീസിന്‍റെ പിടിയിലായി. കൊൽക്കത്ത സ്വദേശിയായ മുഹമ്മദ് പർവേഷ് നാദിർ അലി എന്നയാളാണ് അറസ്റ്റിലായത്. പൂജപ്പുരയിൽ റെയിൽവേ ഉദ്യോഗസ്ഥർ താമസിക്കുന്ന അൻവർ ഗാർഡൻസിലാണ് പ്രതി മോഷണം നടത്തിയത്. ഇവിടെ താമസക്കാരനായ, കൊട്ടാരക്കര സ്വദേശിയായ റെയിൽവേ എൻജിനീയറുടെ ക്വാർട്ടേഴ്‌സിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്. കഴിഞ്ഞ ഏപ്രിൽ 21-ന് റെയിൽവേ ഉദ്യോഗസ്ഥൻ പൂജപ്പുര സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

തൃശ്ശൂരിൽ നിന്നും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പൊലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങൾ കൃത്യമായി നിരീക്ഷിച്ചായിരുന്നു ഇയാൾ പ്രധാനമായും മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ നിലവിൽ മറ്റ് നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.


