ചാലിയാര്‍ പുഴയില്‍ മമ്പാട്, എടവണ്ണ ഭാഗങ്ങളില്‍ നടന്നിരുന്ന അനധികൃത സ്വര്‍ണ ഖനനം പൊലീസ് തടഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഖനനത്തിന് ഉപയോഗിച്ച മോട്ടോറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സ്വര്‍ണവില വര്‍ധിച്ചതോടെ വ്യാപകമായ ഖനനം പുഴയുടെ സ്വാഭാവികതക്ക് ഭീഷണിയായിരുന്നു.
മലപ്പുറം: ചാലിയാര്‍ പുഴയുടെ സ്വാഭാവികതക്ക് ഭീഷണിയാവുന്ന തരത്തില്‍ സ്വര്‍ണ ഖനനം നടത്തിയത് പൊലീസ് തടഞ്ഞു. ചാലിയാറിന്റെ മമ്പാട്, എടവണ്ണ ഭാഗങ്ങളില്‍ ആഴത്തില്‍ കുഴിയെടുത്ത് കുറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ചുള്ള സ്വര്‍ണഖനനമാണ് പൊലീസ് തടഞ്ഞത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നിലമ്പൂര്‍ പൊലീസിന്റെ ഇടപെടലുണ്ടായത്. രാത്രി നടത്തിയ പരിശോധനയില്‍ സ്വര്‍ണഖനനം നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. മമ്പാട് ടൗണ്‍ കടവ്, ക്വാറിക്കടവ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള ആറ് മോട്ടോറുകള്‍, കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന കൈകോട്ടുകള്‍, പിക്കാസുകള്‍, മണൽ വാരാൻ ഉപയോഗിക്കുന്ന കൊട്ടകള്‍ തുടങ്ങിയവ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. പുഴയിലെ അനധികൃത ഖനനത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.എസ്. ബിനു, എസ്.ഐ രതീഷ്, സി.പി. ഒമാരായ സി.വി.വിവേക്, രഞ്ജിത്ത്, ഷഫീഖ്, ആഷിഷ് വിപിന്‍, ഹോം ഗാര്‍ഡ് ഉസ്മാന്‍ എന്നിവരാണ് പരിശോധനയിൽ ഭാഗമായത്. ചാലിയാറിലെ ആഴത്തില്‍ കുഴികളെടുത്തുള്ള അനധികൃത ഖനനം അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. സ്വര്‍ണവില വര്‍ധിച്ചതോടുകൂടി വ്യാപകമായ തോതിലാണ് ഖനനം നടത്തുന്നത്.

