മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ നാളെയും തുടരും
നാളെയും തിരച്ചില്‍ തുടരും. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്.

ഹരിപ്പാട്: മീന്‍ പിടിക്കാനായി പോയ യുവാവിനെ കായലില്‍ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത് വീട്ടില്‍ നിന്ന് പോയത്. തിരികെ എത്താന്‍ വൈകിയതിനാല്‍ ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോള്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം ഇദ്ദേഹം പോയ വള്ളം കമഴ്ന്നു കിടക്കുന്നതു കണ്ടു. വല പകുതി നീട്ടിയ നിലയിലുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും വൈകുന്നേരത്തോടെ നിര്‍ത്തി. നാളെയും തിരച്ചില്‍ തുടരും. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
കട കത്തിനശിച്ചു: 13 ലക്ഷം നല്‍കാമെന്ന് ഇന്‍ഷൂറന്‍സ് കമ്പനി; പറ്റില്ലെന്ന് ഉടമ, പോരാട്ടത്തിനൊടുവില്‍ നേടിയത് 48 ലക്ഷം
മലപ്പുറം: ഗൃഹോപകരണ കട കത്തിനശിച്ച സംഭവത്തില്‍ ഉടമയ്ക്ക് 48,50,029 രൂപ ഇന്‍ഷുറന്‍സ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ വിധി. മമ്പാട് സ്വദേശി വള്ളിക്കാടന്‍ യൂസഫിന്റെ പരാതിയിലാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ വിധി.
2018 ജൂലൈ 16ന് അര്‍ധരാത്രി യൂസഫിന്റെ അരീക്കോട് പത്തനാപുരത്തുള്ള ഗൃഹോപകരണ കട പൂര്‍ണമായി കത്തി നശിച്ചിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനി 13,37,048 രൂപ നല്‍കാന്‍ തയ്യാറായിയെങ്കിലും പരാതിക്കാരന്‍ സ്വീകരിച്ചില്ല. ഇന്‍ഷൂറന്‍സ് സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും യഥാര്‍ഥ നഷ്ടം മറച്ചു വച്ചിരിക്കുകയാണെന്നും പരാതിക്കാരന്‍ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു. 68,10,892 രൂപ ഇന്‍ഷൂറന്‍സ് തുകയും 10,00,000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് സ്റ്റോക്ക് രജിസ്റ്ററും സര്‍വേ റിപ്പോര്‍ട്ടും പരിശോധിച്ച കമ്മിഷന്‍ നേരത്തെ ഇന്‍ഷൂറന്‍സ് കമ്പനിയുടെ സര്‍വേയര്‍ തന്നെ തയ്യാറാക്കിയ 48,50,029 രൂപയുടെ റിപ്പോര്‍ട്ട് മറച്ചുവച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷവും യഥാര്‍ഥ നഷ്ടമായ 48,50,029 രൂപയും ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും ഉത്തരവിട്ടു. കോടതി ചെലവിലേക്ക് 25,000 രൂപയും നല്‍കണം. ഒരുമാസത്തിനകം പണം നല്‍കാത്തപക്ഷം 12 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.