പ്രധാനാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകൻ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവർ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: രാത്രിയുടെ മറവിൽ സ്‌കൂളിലെ അരി മറിച്ച് വിൽപ്പന നടത്താൻ ശ്രമം നടത്തിയവരെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടി. പ്രധാനാധ്യാപകൻ അടക്കം മൂന്ന് പേരെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകൻ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവർ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറിയുക! പിഴയിട്ടത് ചില്ലറയല്ല, കാൽലക്ഷം; റോഡിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി, വിവരം പങ്കുവച്ച് മന്ത്രി

കുറുവ എ യു പി സ്‌കൂളിൽ നിന്നാണ് അരി കടത്തുന്നതിനിടെ ഇവരെ പിടികൂടിയത്. ഗുഡ്സ് ഓട്ടോറിക്ഷയിലെത്തിച്ച അരി മക്കരപ്പറമ്പിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരി പിന്തുടർന്നെത്തിയവർ പിടികൂടിയത്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി രമേശൻ, എ ഇ ഒ. മിനി ജയൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസർമാരായ ജയരാജൻ, സംഗീത എന്നിവർ സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തി.

ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ, എത്തിയത് സഹോദരിയുടെ കുട്ടിക്ക് മാല വാങ്ങാനെന്ന പേരിൽ

അതേസമയം പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിലായി എന്നതാണ്. പാലക്കാട് തരൂർ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളാണ് സജിതയെ കുടുക്കിയത്. സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ജ്വല്ലറിയിൽ വ്യാജ പേരും വിലാസവുമായിരുന്നു പ്രതി നൽകിയിരുന്നത്. ഇതിനു മുമ്പും സമാനമായ കേസിലെ പ്രതിയാണ് യുവതിയെന്ന് പൊലീസ് വ്യക്തമാക്കി.