ബെം​ഗളൂരുവിൽ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍നിന്നുമാണ് മലാപറമ്പ് സ്വദേശിയായ യുവാവിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടില്‍ ഇയാളെ ബന്ധനസ്ഥനാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും, നഗ്‌ന ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്ത് എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

കോഴിക്കോട്: ബെം​ഗളൂരുവിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തില്‍ പ്രസാദിന്റെ മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ്(33) പൊലീസ് അറസ്റ്റ് ചെയ്തത്.

ബെം​ഗളൂരുവിൽ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍നിന്നുമാണ് മലാപറമ്പ് സ്വദേശിയായ യുവാവിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടില്‍ ഇയാളെ ബന്ധനസ്ഥനാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും, നഗ്‌ന ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്ത് എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ സ്‌പെഷ്യല്‍ ടീം ഇന്‍വെസ്റ്റിഗേഷന്‍ അംഗങ്ങളായ എ.എസ്.ഐ റഷീദ് കെ.വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് വി.ഡി , ഗോകുല്‍ പ്രകാശ്, രാഗേഷ് ടി. പ്രേമന്‍ എന്നിവരും ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ദിനേശ് ടി.പി, എ.എസ്.ഐ രഗീഷ്, നജീബ് സിവില്‍ പൊലീസ് ഓഫീസര്‍ വിജിനേഷ്, വന്ദന എന്നിവര്‍ ചേര്‍ന്നാണ് അഖിലിനെ പിടികൂടിയത്. ഇയാള്‍ മുന്‍പ് ഒരു വധശ്രമ കേസിലും ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. കോടതിയില്‍ ഹാജരാക്കിയ അഖിലിനെ റിമാന്റ് ചെയ്തു. മുന്‍പ് ഈ കേസില്‍ പറമ്പില്‍ ബസാര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുട്ട എന്ന് വിളിക്കുന്നു അതുലിനെയും, കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ഡിങ്കന്‍ എന്ന് വിളിക്കുന്ന ജിഷ്ണു ജയനെയും പിടികൂടിയിരുന്നു.