'ജലമേള കഴിഞ്ഞാലും ക്ലീനായിരിക്കണം'; വേമ്പനാട്ട് കായൽ സംരക്ഷണത്തിന് മുന്നിട്ടറങ്ങി ഹെൽത്ത് ഇൻസ്പെക്ടർ
വേമ്പനാട് കായലും പരിസരവും മാലിന്യമുക്തമാക്കാൻ മുന്നിട്ടിറങ്ങി ഹെൽത്ത് ഇൻസ്പെക്ടർ
ആലപ്പുഴ: വേമ്പനാട് കായലും പരിസരവും മാലിന്യമുക്തമാക്കാൻ മുന്നിട്ടിറങ്ങി ഹെൽത്ത് ഇൻസ്പെക്ടർ. നെഹ്റു ട്രോഫിജലമേളയിൽ ഹരിതചട്ടം പാലിക്കാനായി ആലപ്പുഴ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ ജയകൃഷ്ണനാ (47)ണ് 'സേവ് ദി ലേക്ക്' ക്യമ്പയിനുമായി രംഗത്തുള്ളത്.
ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഇദ്ദേഹം വരച്ച വിവിധ ചിത്രങ്ങളുടെ സഹായത്താലാണ് ക്യാമ്പയിൻ ശുചിത്വ മിഷൻ നടത്തുന്നത്. കരുനാഗപ്പള്ളി വടക്കുന്തല ശ്രീകൃഷ്ണവിലാസം വീട്ടിലെ ഗൃഹനാഥൻ കൂടിയായ ജയകൃഷ്ണൻ ചിത്രരചനയിൽ വലിയ കമ്പമുള്ളയാളാണ്. ജലമേള കഴിഞ്ഞാലും വേമ്പനാട് കായലും പരിസരവും മാലിന്യമുക്തമായി കാണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു ക്യാമ്പയിൻ നടത്തണമെന്ന് തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളിലുടെ പ്രചരണം നൽകാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ജനകീയ ക്യാമ്പയിനാക്കി മാറ്റുകയായിരുന്നു. 'സേവ് ദി ലേക്ക്' എന്നായിരുന്നു ക്യാമ്പയിന് ആദ്യം നൽകിയ പേര്. എന്നാൽ ഇത് പോരെന്ന് സഹപ്രവർത്തകരിൽ നിന്ന് അഭിപ്രായം ഉയർന്നതോടെ ലൗ ദി ലേക്ക് എന്ന് പേര് നൽകിയത്. കളർകോട് മുതൽ പുന്നമടവരെയുള്ള തെരുവേരങ്ങളിൽ ബോർഡുകൾ സ്ഥാനം പിടിച്ച് കഴിഞ്ഞു.
പ്രിന്റിംഗ് അടക്കമുള്ള എല്ലാ ചിലവുകളും ശുചിത്വ മിഷനാണ് ഏറ്റെടുത്തത്. ഏഴ് വർഷത്തോളമായി ചിത്രരചന രംഗത്ത് നേരിട്ട് പ്രവർത്തിക്കുന്ന ജയകൃഷ്ണൻ വരയുടെ സാങ്കേതിക വശങ്ങളൊന്നും അറിയാത്ത വ്യക്തി കൂടിയാണ്. പലരിൽ നിന്നും ആർജിച്ചെടുത്ത അനുഭവസമ്പത്താണ് തന്റെ കൈമുതലെന്ന് അദ്ദേഹം പറഞ്ഞു.
ജലവിതരണം എന്ന വിഷയത്തിൽ പുന്നമടയിൽ വർഷങ്ങൾക്ക് മുൻപ് ചിത്രപ്രദർശനം നടത്തിയിരുന്നു. നെഹ്റുട്രോഫി ജലമേള കഴിഞ്ഞാലും സേവ് ദി ലേക്ക് ക്യാമ്പയിൻ കൂടരുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ജയകൃഷ്ണൻ തീരുമാനിച്ചിരിക്കുന്നത്. ജയകൃഷ്ണന്റെ ഉദ്യമത്തിന് ഭാര്യ സജിതയും മക്കളായ മിഥുനും നന്ദനയും ഒപ്പമുണ്ട്.