താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരക്ക്, വിവാദമായതോടെ അഭിമുഖം നിര്‍ത്തിവച്ചു
സ്റ്റാഫ് നഴ്‌സ്, ക്ളീനിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് താത്കാലിക ജീവനക്കാരെ തേടിയുള്ള അഭിമുഖമാണ് വലിയ ആള്‍ക്കൂട്ടതിന് കാരണമായത്
തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ. തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ പെട്ടു. വിവാദമായതോടെ മെഡിക്കൽ കോളേജ് അധികൃതർ ഇന്റർവ്യൂ പാതിവഴിയിൽ അവസാനിപ്പിച്ചു.
ഗ്രേഡ് 2 അറ്റൻഡന്റ് തസ്തികയിലേക്ക് ആകെ ഒഴിവ് 30 എന്ന് ഉദ്യോഗസ്ഥർ. പുതുതായി 110 ഐസിയു കിടക്കകൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് ക്ലീനിങ് ജീവനക്കാർക്ക് വേണ്ടിയുള്ള ഇന്‍റവ്യൂ. വന്നത് ഇത്രയും പേർ. പുലർച്ചെ മുതൽ വന്ന് തിക്കിത്തിരക്കി ആൾക്കൂട്ടം. രണ്ടാംതരംഗത്തിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നിരിക്കെ അപേക്ഷ വാങ്ങിവെക്കലും അഭിമുഖവും തകൃതി. ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള റോഡിൽ വാഹനങ്ങൾ നിറഞ്ഞു. ആംബുലൻസുകൾ വരെ കുടുങ്ങി. കൈവിട്ടതോടെ വൈകി പൊലീസെത്തി. ഇന്റർവ്യു നിർത്തിവെച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേക സംവിധാനം ഒരുക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. നേരത്തെ കോവിഡ് ആദ്യഘട്ടത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കാൻ ഓൺലൈനായാണ് ആരോഗ്യവകുപ്പ് അഭിമുഖവും നടപടികളും പൂർത്തീകരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona