തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നിരോധനം.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റര്‍ മുതൽ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ഇവിടങ്ങളിലുള്ളത്. തിരുവനന്തപുരംത്ത് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 02:30ന് 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. ഇപ്പോള്‍ ആകെ 60 സെന്റീമീറ്ററാണ് ഡാം ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടറുടെ നിര്‍ദേശമുണ്ട്.
Read also: കാട്ടാക്കട സബ് ജില്ലാ അത്ലറ്റിക് മീറ്റ്: പെരുമഴയിൽ നനഞ്ഞ് വിറച്ച് കുട്ടികൾ, വിചിത്ര ന്യായവുമായി എഇഒ
നിലവില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് നിലവിലുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതോടെ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യമാണ്. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു പടിഞ്ഞാറു - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായും ന്യുന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ ന്യൂനമര്‍ദവും അടുത്ത 48, മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
