കോരിച്ചൊരിയുന്ന മഴയത്ത്, അനന്തപുരിയുടെ പല ഭാഗങ്ങളിലായി ഏകദേശം പത്തോളം സംഭവങ്ങളിൽ നേരിട്ട് തിരുവനന്തപുരം അഗ്നി രക്ഷാസേന പ്രവർത്തിച്ചു
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ പെരുമഴയിൽ നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്തു. അതിരാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ പത്തോളം അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതിന്‍റെ വിവരങ്ങൾ പങ്കുവച്ച് അഗ്നിരക്ഷാസേന. രാവിലെ ആറുമണിക്ക് പാളയം എ കെ ജി സെന്ററിന് സമീപം പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടത് മുതൽ നടത്തിയ രക്ഷാപ്രവർത്തനമാണ് അഗ്നിരക്ഷാസേന വിവരിച്ചത്.
അഗ്നിരക്ഷാസേനക്ക് പറയാനുള്ളത്
കോരിച്ചൊരിയുന്ന മഴയത്ത്, അനന്തപുരിയുടെ പല ഭാഗങ്ങളിലായി ഏകദേശം പത്തോളം സംഭവങ്ങളിൽ നേരിട്ട് തിരുവനന്തപുരം അഗ്നി രക്ഷാസേന പ്രവർത്തിച്ചു. രാവിലെ ആറ് മണിക്ക് പാളയം എ കെ ജി സെന്ററിന് സമീപം പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട സ്ഥലത്ത് സേനയെത്തി. തുടർന്ന് രാവിലെ എട്ടുമണിയോടുകൂടി മണ്ണന്തല മുക്കോല പണ്ടാരവിള എന്ന സ്ഥലത്ത് തെങ്ങ് വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത് സേനയെത്തി ഒഴിവാക്കി. രാവിലെ പത്തരയോടെ കൂടി തിരുമല വിജയ മോഹിനി മില്ലിന് സമീപം മിലിറ്ററി കാന്റീന് മുകളിലൂടെ വീണ മരം സേനയെത്തി മുറിച്ചുമാറ്റി.
പൂജപ്പുര വനിതാ ജയിൽ കോർട്ടേഴ്സിന്റെ ഭാഗത്തുനിന്നിരുന്ന തണൽ മരം കോർട്ടേഴ്സിന്റെ മുകളിലൂടെ വീണത് ഉച്ചയ്ക്ക് 12 മണിക്ക് സേനയെത്തി മുറിച്ചുമാറ്റി. വൈകുന്നേരം രണ്ടരയ്ക്ക് ദേവസ്വം ബോർഡ് ജംഗ്ഷനിലെ ഗ്രാൻഡ് ബസാർ സൂപ്പർമാർക്കറ്റിലെ മീറ്റർ ബോർഡിൽ ഉണ്ടായ തീപിടുത്തം സേന എത്തുന്നതിനു മുൻപേ ജീവനക്കാർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് കെടുത്തിയതിനാൽ സേനയ്ക്ക് പ്രവർത്തിക്കേണ്ടതായി വന്നില്ല. വൈകുന്നേരം ആറരയ്ക്ക് പാപ്പനംകോട് വിശ്വംഭര റോഡിൽ പുഷ്പ നഗർ പി 3 യിൽ ചെളിയിൽ താണ KL57 7832 എന്ന വാഹനം സേനയെത്തി പുറത്തെത്തിച്ചു. രാത്രി ഏഴരയ്ക്ക് കരമന നെടുങ്കാട് റോഡിൽ മതിൽ ഇടിഞ്ഞു വീണത് സേനയെത്തി ഒഴിവാക്കി. എട്ടുമണിക്ക് പാറോട്ടുകോണം ബിജോയ് എന്ന ആളുടെ വീടിന്റെ ചുവർ ഇടിഞ്ഞുവീണത് സേനയെത്തി രക്ഷാപ്രവർത്തനം നടത്തി.
കനത്ത മഴയെ തുടർന്ന് ശാസ്തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കും മൂട്, ഇടപ്പഴിഞ്ഞി ചിത്രാ നഗർ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് സേന എത്തി രക്ഷാപ്രവർത്തനം നടത്തി. തിരുവനന്തപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
