ദേവര്‍ഷോലയില്‍ കനത്ത മഴ; വീടുകളില്‍ വെള്ളം കയറി, വാഹനം ഒഴുകിപോയി
മാണിക്കല്ലാടിയില്‍ എന്‍. സാജു, വി. രാജന്‍, കെ. രാജന്‍, കുട്ടിക്കൃഷ്ണന്‍, രാസാവ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. സി. ബാബു എന്നയാളുടെ വീട്ടുമുറ്റം സമീപത്തെ തോട്ടിലേക്ക് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
കൽപ്പറ്റ: ഗൂഡല്ലൂരിനടുത്ത് ദേവർഷോലയിൽ (Devarshola) ശനിയാഴ്ച പകലും രാത്രിയും പെയ്ത മഴയിൽ (Rain) താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ചിക്കുന്ന്, കുറ്റിമുച്ചി, മണിക്കല്ലാടി, ചെറുമുള്ളി തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.
മാണിക്കല്ലാടിയിൽ എൻ. സാജു, വി. രാജൻ, കെ. രാജൻ, കുട്ടിക്കൃഷ്ണൻ, രാസാവ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. സി. ബാബു എന്നയാളുടെ വീട്ടുമുറ്റം സമീപത്തെ തോട്ടിലേക്ക് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. കെ. ബീനയുടെ വീട്ടിൽ മുറികളിലാകെ ചെളിയും വെള്ളവും നിറഞ്ഞിട്ടുണ്ട്. കുറ്റിമുച്ചി അഞ്ചിക്കുന്ന് മുക്കുർ ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ഒഴുക്കിൽപ്പെട്ടു മറിഞ്ഞു.
യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറ്റിമുച്ചി-പാലവയൽ ദേവർഷോല റോഡ് പൂർണമായും വെള്ളത്തിനടിയിലായി. മണിക്കല്ലാടിയിൽ നിരവധി കർഷകരുടെ വാഴ, നെല്ല്, കപ്പ എന്നിവ വെള്ളത്തിൽ മുങ്ങി. പന്തല്ലൂർ, ഗൂഡല്ലൂർ, ദേവൻ, ഓവാലി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് നാശനഷ്ടമുണ്ടായിട്ടുണ്.
ഞായറാഴ്ച രാവിലെ പലയിടങ്ങളിലും തെളിഞ്ഞ കാലവസ്ഥയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിയെങ്കിൽ മാത്രമെ കൃത്യമായി നഷ്ടം കണക്കാക്കാൻ കഴിയൂ. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിൽ വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തും.