എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂക്ഷം. പുലർച്ചെ പെയ്ത മഴയിൽ ബസ് സ്റ്റാൻഡ് കുളമായി. സ്റ്റാൻഡിൽ ബസ് നിർത്തിയിടുന്ന ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. അടുത്തിടെ ആണ് കോടികൾ മുടക്കി സ്റ്റാൻഡിൻ്റെ നവീകരണം നടത്തിയിരുന്നത്.
കൊച്ചി: കാലവർഷത്തിൻ്റെ തുടക്കത്തിൽതന്നെ കുളമായി എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. മഴക്കാലത്തെ നേരിടാൻ വേണ്ടി നവീകരിച്ച ബസ് സ്റ്റാൻഡ് ആണ് പുലർച്ചെ പെയ്ത മഴയിൽ വെള്ളത്തിലായത്. സ്റ്റാൻഡിൽ ബസ് നിർത്തിയിടുന്ന ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കിയെന്ന അധികൃതരുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു.
കടലുപോലെ ആണ് വെള്ളക്കെട്ടെന്നും നടക്കാൻ പോലും കഴിയില്ലെന്നും യാത്രക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസ് അപ്പുറത്ത് കൊണ്ടുനിർത്തിയാൽ വെള്ളത്തിൽ ചവിട്ടുക മാത്രമല്ല, നീന്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. കാന വൃത്തിയാക്കാത്തതുകൊണ്ടാകാം വെള്ളക്കെട്ട് ഉണ്ടായതെന്നും മറ്റൊരാളും പറഞ്ഞു. കോടികൾ ചെലവാക്കിയുള്ള ബസ് സ്റ്റാൻഡിൻ്റെ നവീകരണം തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ ആണ് പൂർത്തിയാക്കിയിരുന്നത്.
പുലച്ചെ പെയ്ത മഴയിൽ നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് തുടരുകയാണ്.


