നാല് അടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വയനാട്: സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി.ഹേമചന്ദ്രനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തിയ ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഹേമചന്ദ്രൻ്റെ മൃതദേഹം കുഴിച്ചിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനോട് നൗഷാദ് വിശദീകരിച്ചു. 

നാല് അടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചേരമ്പാടിയിലെ ചതുപ്പിൽ ആയതിനാൽ മൃതദേഹം അഴുകിയിരുന്നില്ല. മൃതദേഹത്തിൽ പരിക്കുകൾ ഉൾപ്പെടെ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, ആത്മഹത്യ ചെയ്തുവെന്ന നൗഷാദിന്റെ മൊഴി പൊലീസ് മുഖവിലയ്‍ക്കെടുത്തിട്ടില്ല. കൊലപാതകം എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് യുഎഇയിൽ നിന്നെത്തിയ നൗഷാദിനെ അന്വേഷണസംഘം ബംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എത്തിച്ച നൗഷാദിനെ ഇന്ന് രാവിലെ പത്തരയോടെ ബത്തേരിയിലെ ബീനാച്ചിയിലുള്ള വീട്ടിലെത്തിച്ചു. നൗഷാദിന്റെ വീടിന് തൊട്ടടുത്തുള്ള വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവിടെ മൂന്നര മണിക്കൂറോളം നീളുന്ന തെളിവെടുപ്പാണ് ഇന്ന് നടന്നത്. അടച്ചിട്ട വീട്ടിനുള്ളിൽ തെളിവെടുപ്പ് പൂർത്തീകരിച്ച അന്വേഷണസംഘം വീടിൻ്റെ പിന്നാമ്പുറത്തും നൗഷാദിനെ എത്തിച്ച് പരിശോധന നടത്തി. വീടിന് പുറകിൽ വച്ചാണ് രേഖകളും വസ്ത്രങ്ങളും കത്തിച്ചതെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു.

ശേഷം തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടിയിൽ നൗഷാദിനെ എത്തിച്ചു. വനത്തിനുള്ളിൽ നാലടിയോളം താഴ്ചയിലാണ് ഹേമചന്ദ്രന്റെ മൃതദേഹം നൗഷാദും കൂട്ടുപ്രതികളും കുഴിച്ചിട്ടത്. ചരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം പൊലീസ് കണ്ടെത്തിയത്. ചതുപ്പ് നിറഞ്ഞ വനത്തിൽ തണുപ്പും ഉണ്ടായിരുന്നതിനാൽ മൃതദേഹം കാര്യമായി അഴുകാത്ത നിലയിലായിരുന്നു. 

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തുവെന്നാണ് നൗഷാദിന്റെ വാദമെങ്കിലും ഇത് തെറ്റൊന്നു തെളിയിക്കുന്ന പല തെളിവുകളും കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഒന്നര കൊല്ലത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നത് എന്നതിനാൽ അസ്ഥികൾ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. എന്നാൽ പരിക്കുകൾ അടക്കം വ്യക്തമാക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളിലും തെളിവെടുപ്പുകൾ തുടരും. കേസിൽ ബന്ധമുള്ള സ്ത്രീയെ കൂടി ഉടൻ പോലീസ് അറസ്റ്റ് ചെയ്തേക്കും

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നാണ് വയനാ‍ട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ മാസമാണ് മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തത്. ബത്തേരി സ്വദേശികളായ ജ്യോതിഷും, അജേഷും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.