കോഴിക്കോട് എംഡിഎംഎയുമായി ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. കുണ്ടുങ്ങല്‍ സ്വദേശി അഹമ്മദ് ബാസിക് ആണ് പിടിയിലായത്. ഇയാളിൽനിന്ന് 16.05 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. പ്രതി വിദ്യാര്‍ത്ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറിയിരുന്നു.
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറി വന്നിരുന്ന ഓട്ടോ ഡ്രൈവറെ എംഡിഎംഎ സഹിതം പൊലീസ് പിടികൂടി. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി കട്ടയാട്ടുപറമ്പ് ബലൂണ്‍ ഹൗസില്‍ അഹമ്മദ് ബാസികി (32) നെയാണ് 16.05 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത് ഇരിങ്ങാടം പള്ളി - വെള്ളിമാടുകുന്ന് ബൈപാസില്‍ പുതുതായി ആരംഭിച്ച രാത്രികാല ഭക്ഷണശാലകള്‍ മറയാക്കി മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചേവായൂര്‍ എസ്ഐയും സംഘവും പട്രോളിംഗ് നടത്തവേ ഇരിങ്ങാടം പള്ളി - ചേവരമ്പലം റോഡില്‍ സമന്വയ ജംഗ്ഷന് സമീപം എത്തിയപ്പോള്‍ പൊലീസ് വാഹനം കണ്ട് പരിഭ്രമിച്ച് നില്‍ക്കുന്ന ബാസികിനെ ശ്രദ്ധയില്‍പ്പെട്ടു.
തന്റെ സമീപത്തേക്ക് പൊലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബാസികിനെ പൊലീസ് ബല പ്രയോഗത്തിലൂടെ തടഞ്ഞുവെച്ച് പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സിന്റെ പോക്കറ്റില്‍ ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റ് പാക്കറ്റിന്റെ ഉള്ളിലായി സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. പകല്‍ സമയങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഓടിക്കുന്ന ബാസിക് രാത്രിയില്‍ ഇരിങ്ങാടന്‍പള്ളി, കോവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പുതുതായി ആരംഭിച്ച ഹോട്ടലുകളില്‍ എത്തുന്നവരെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സംശയം തോന്നാതിരിക്കാന്‍ ആവശ്യക്കാരെ തന്റെ ഓട്ടോയില്‍ കയറ്റുകയും യാത്രക്കിടെ എംഡിഎംഎ കൈമാറുകയുമാണ് ചെയ്തിരുന്നത്. ലഹരി വില്‍പനയിലൂടെ ലഭിക്കുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാടജീവിതത്തിനുമായാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.


