നാല് തലമുറകളായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കെ എസ് ഇ ബിയുടെ നേത്യത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു

മൂന്നാര്‍: ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 843 ലെ മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. അതുവരെ തല്‍സ്ഥിതി തുടരണമെന്നും നിര്‍ദ്ദേശം. നാല് തലമുറകളായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കെ എസ് ഇ ബിയുടെ നേത്യത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കുടിയേറ്റക്കാരെപ്പോലെ കെ എസ് ഇ ബിയും ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ റവന്യുവകുപ്പിന് പട്ടയ അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് താമസക്കാരെ ഒഴിപ്പിക്കാന്‍ നീക്കം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പൊലീസിന്റെ സഹായത്തോടെ കെ എസ് ഇ ബി അധിക്യതര്‍ ഇക്കാനഗറില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇവിടുത്തെ താമസക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സാഹചര്യം കണക്കിലെടുത്ത ഹൈക്കോടതി കെ എസ് ഇ ബി അവകാശപ്പെട്ടുന്ന ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്താന്‍ റവന്യുവകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മഞ്ഞും ഇടയിലൂടെ പെയ്യുന്ന നൂൽമഴയും കോടയും, പിന്നെന്ത് വേണം മൂന്നാറിലേക്ക് വണ്ടി കയറാൻ!

മൂന്ന് മാസത്തിനുള്ളില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാണ് ഹൈക്കോടതി നി‍ർദ്ദേശം നൽകിയിരിക്കുന്നത്. അതുവരെ തല്‍സ്ഥിതി തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ. ഷിബി ബിനു പറഞ്ഞു. കെ എസ് ഇ ബിയുടെ ഭൂമി അളന്ന തിട്ടപ്പെടുത്തുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരണം കാണാന്‍ കഴിയുമെന്നാണ് അഭിഭാഷകയുടെ വാദം. കെ എസ് ഇ ബി നിലവില്‍ നല്‍കിയ സ്‌കെച്ചില്‍ 25 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് അഭിഭാഷകയുടെ നേത്യത്വത്തില്‍ മൂന്നാറില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗവും നടത്തി.

മൂന്നാറിൽ പൊലീസുകാരന് മർദ്ദനം; അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

അതേസമയം മൂന്നാറിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത പൊലീസ് ഉദ്യോഗസ്ഥനെ മ‍ർദ്ദിച്ച അഞ്ചംഗ സംഘം പിടിയിലായി എന്നതാണ്. ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ വിഷ്ണുവിനാണ് അക്രമി സംഘത്തിന്‍റെ മർദ്ദനമേറ്റത്. ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തിക മഹോത്സവത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണ ചുമതല നിർവഹിക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിലെ പ്രതികളായ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി മൂന്നാർ പൊലീസ് സി ഐ മനീഷ് കെ പൗലോസാണ് അറിയിച്ചത്.