ആത്മികയ്ക്ക് ആറ് വർഷമായി പരിചിതമാണ് അറബിയും ഖുർആനും ഒക്കെ ഐഷികയും എല്ലാം പഠിച്ചു തുടങ്ങുന്നു
കോഴിക്കോട്: അവർ രണ്ടുപേരും രാവിലെ എഴുന്നേറ്റ് മദ്രസ ക്ലാസുകൾ കഴിഞ്ഞ് സ്കൂളിലേക്ക് പോകും. ആത്മികയ്ക്ക് ആറ് വർഷമായി പരിചിതമാണ് അറബിയും ഖുർആനും ഒക്കെ ഐഷികയും എല്ലാം പഠിച്ചു തുടങ്ങുന്നു. പേരാമ്പ്ര കായണ്ണ ഗവ: ജിയു.പി സ്കൂളിലെ വിദ്യാർത്ഥിനികളായ ആത്മികയും ഐഷികയും തന്റെ ആഗ്രങ്ങൾക്ക് അനുസരിച്ച് പഠിക്കുകയാണ്, ഖുർ ആൻ ഉൾപ്പെടെയുള്ള മദ്രസ പാഠങ്ങൾ.
അവരുടെ രക്ഷിതാക്കളും ആഗ്രഹ സാഫല്യത്തിനായി മുന്നിട്ടറങ്ങിയതോടെയാണ് ആ ആഗ്രഹം യാതാർത്ഥ്യമാകുന്നത്. വീട്ടിനടുത്ത മദ്രസ ഇതിന് വഴിയൊരുക്കിയതോടെ ഇരുവരും രാവിലെ മദ്രസ പഠനം കഴിഞ്ഞ ശേഷമാണ് ഇപ്പോൾ സ്കൂളിലേക്ക് പോകുന്നത്.
ആറാം ക്ലാസുകാരിയാണ് ആത്മിക. സഹോദരി ഐഷിക രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. രാവിലെ ഏഴിന് വീടിന് സമീപത്തായുള്ള കായണ്ണ മദ്റസത്തുൽ മനാറിലെത്തിയാണ് ഇവർ മദ്രസ പഠനം നടത്തുന്നത്. കായണ്ണ ബസാർ നടുക്കണ്ടി ബാബുവിൻ്റെയും കവിതയുടെയും മക്കളാണിവർ. മക്കൾ ഖുർ ആൻ ഉൾപ്പെടെ പഠിക്കുന്നതിനു വേണ്ടി രക്ഷിതാക്കൾ സ്വന്തം ഇഷ്ട പ്രകാരമാണ് മദ്രസയിൽ പറഞ്ഞയക്കുന്നത്.
Read more: ഈ പഴഞ്ചൻ സാരിയുടെ ഉടമയെ കണ്ടെത്താമോ; നല്ലൊരു തുക പാരിതോഷികം നൽകും!
ആറാം ക്ലാസുകാരിയായ ആത്മിക കെ എൻ എം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടി ശ്രദ്ധ നേടിയിരുന്നു. അറബിയിൽ ഉൾപ്പെടെ നാല് വിഷയങ്ങളിൽ എ പ്ലസും ഖുർആൻ, ഹിഫ്ദ് പരീക്ഷയിൽ എ ഗ്രേഡും ആത്മിക നേടിയിരുന്നു. ഐഷിക മദ്രസയിൽ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.
ആത്മിക കഴിഞ്ഞ അഞ്ച് വർഷമായി മദ്രസ പഠനം നടത്തുന്നുണ്ട്. സ്കൂൾ പഠനത്തിനൊപ്പം മദ്രസ പഠനവും നടത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആത്മികയും ഐഷികയും രക്ഷിതാക്കളും. പിതാവ് ബാബു ബാലുശ്ശേരിയിൽ പ്ലംബ്ബിങ് ഇലക്ട്രിക്കൽ സ്ഥാപനം നടത്തുകയാണ്. പേരാമ്പ്ര ബി ആർ സിയിൽ അധ്യാപിക യാണ് മാതാവ് കവിത.
