കൊച്ചിയിൽ കുതിരയെ കാറിടിച്ച സംഭവത്തിൽ കുതിരയുമായെത്തിയ ആൾക്കെതിരെ പൊലീസിൽ പരാതി

കൊച്ചി: കണ്ടൈനർ റോഡിൽ കുതിരയെ കാർ ഇടിച്ചു. അപകടത്തിൽ കുതിരയ്ക്ക് സാരമായി പരിക്കേറ്റു. ആളപായം ഉണ്ടായിട്ടില്ല. കണ്ടൈനർ റോഡിൽ മഞ്ഞുമ്മൽ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടടുത്തായാണ് അപകടം നടന്നത്. റോഡിലൂടെ കുതിരയുമായി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. സംഭവത്തിന് പിന്നാലെ കുതിരയുമായെത്തിയ ആൾക്കെതിരെ പ്രദേശവാസി പൊലീസിൽ പരാതി നൽകി. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. പരാതി പൊലീസ് സ്വീകരിച്ചു. എന്നാൽ കേസെടുത്തതായി വിവരം ലഭിച്ചിട്ടില്ല.

രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. കുതിരയ്ക്ക് അപകടത്തിൽ സാരമായി പരിക്കേറ്റതായാണ് വിവരം. കുതിരയ്ക്ക് എഴുന്നേറ്റ് നടക്കാൻ സാധിച്ചില്ല. ഇതിൻ്റെ മുന്നിലെ കാൽ ഒടിഞ്ഞതായി സംശയിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തിൽ കുതിര റോഡിൽ ഏറെ നേരം കിടന്നു. വെറ്ററിനറി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുതിരയെ ചികിത്സയ്ക്കായി മാറ്റുന്നതിന് ഇവിടേക്ക് ക്രയിൻ എത്തിക്കേണ്ടി വന്നു. 

കുതിരപ്പുറത്ത് ഉണ്ടായിരുന്ന യുവാവ് അപകടസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡിൽ തെറ്റായ വശത്ത് കൂടിയാണ് ഇയാൾ കുതിരയുമായി പോയതെന്നും പൊലീസ് പറയുന്നു. കുതിര തൻ്റേതല്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊതു സ്ഥലങ്ങളിൽ കുതിരയെ ഓടിക്കുന്നതിന് പൊലീസിൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്. യാത്രക്കാരനോടും കുതിരയുടെ ഉടമയോടും സ്റ്റേഷനിൽ ഹാജരാവാൻ ചേരാനല്ലൂർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

YouTube video player