മതില് ചാടി, സഞ്ചിയും തൂക്കി രണ്ട് പേരെത്തി; അരുവിക്കരയിൽ പട്ടാപ്പകല്‍ മോഷണം, 8.6 ലക്ഷവും 32 പവനും കവര്‍ന്നു
വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വാൻസ് നൽകാൻ സൂക്ഷിച്ച 8 ലക്ഷം രൂപയും വീട്ടിൽ അല്ലാതെ ഉണ്ടായിരുന്ന 65,000 രൂപയും ആണ് മോഷണം പോയത്.

തിരുവനന്തപുരം: അരുവിക്കരയിൽ പകൽ സമയത്ത് വീട് കുത്തി തുറന്ന് 8.6 ലക്ഷം രൂപയും 32 പവനും മോഷ്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി.ആർ ന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവരുടെ ഭർത്താവ് മുരുകൻ ജയ്ഹിന്ദ് ടി.വി ജീവനക്കാരനാണ്. അരുവിക്കര -ചെറിയ കൊണി - കാവുനടയിൽ ഉള്ള മെയിൽ റോഡിനോട് ചേർന്ന വീട്ടിലാണ് മോഷണം നടന്നത്. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വാൻസ് നൽകാൻ സൂക്ഷിച്ച 8 ലക്ഷം രൂപയും വീട്ടിൽ അല്ലാതെ ഉണ്ടായിരുന്ന 65,000 രൂപയും ആണ് മോഷണം പോയത്.
ഇതിന് പുറമെ രാജിയുടെയും മക്കളുടെയും 32 പവൻ സ്വർണ്ണവും മോഷണം പോയിട്ടുണ്ട്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത് എന്ന് പൊലീസ് പറഞ്ഞു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് മോഷണം പോയത്. സംഭവ സമയം വീട്ടിൽ ആരുമില്ലായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ അയൽവാസിയായ വീട്ടമ്മയാണ് രണ്ട് പേർ മതിൽചാടി സഞ്ചിയും തുക്കി കാറിൽ പോകുന്നത് കണ്ടത്.
തുടർന്ന് സംശയം തോന്നിയ ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുരുകനും ഭാര്യയും ജോലി സ്ഥലത്ത് നിന്നും എത്തി പരിശോധിച്ചപ്പോൾ ആണ് വീട്ടിൽ മോഷണം നടന്നത് അറിയുന്നത്. സ്ഥലവിൽപ്പന നടത്തി പണം വീട്ടിൽ സൂക്ഷിച്ചിരുന്നത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നലെന്ന് പൊലീസ് പറയുന്നു. ഉടൻ അരുവിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് ഫോറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More : കടത്തികൊണ്ടുവന്ന സ്വര്‍ണം കൈമാറിയില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ വിദേശത്തേക്ക് കടന്നു