ഇടുക്കി ചിന്നക്കനാലിൽ വീട്ടമ്മയായിരുന്ന കൗസല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് രാജു മുരുകൻ അറസ്റ്റിലായി. നിരന്തരമായ ശാരീരിക, മാനസിക പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് അറസ്റ്റ്.
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചിന്നക്കനാൽ നേതാജി കോളനിയിൽ കൗസല്യയാണ് മരിച്ചത്. ഗുണ്ടുമല ഡിവിഷൻ നേതാജി കോളനി സ്വദേശി രാജു മുരുകനാണ് അറസ്റ്റിലായത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ മൊഴികളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജനുവരി 27 നാണ് കൗസല്യ ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവാഹിതരായി മൂന്ന് വർഷം മാത്രം പിന്നിട്ട ദമ്പതികളാണ് രാജുവും കൗസല്യയും. കഴിഞ്ഞ കുറച്ച് കാലമായി കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ ശാരീരികവും മാനസികവുമായി നിരന്തര പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കൗസല്യ ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമായതോടെയാണ് രാജു മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

