ഓണത്തിരക്കിനിടെ താമരശ്ശേരി ചുരത്തിൽ കൂറ്റൻ മരം വീണു, വൻ ഗതാഗത കുരുക്ക്, യാത്ര പൂർണ്ണമായി സ്തംഭിച്ചു
താമരശേരി ചുരത്തിൽ ഓണത്തിരക്കിനിടെ കൂറ്റൻ മരം കടപുഴകി വീണ് മുക്കാൽ മണിക്കൂർ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു
കോഴിക്കോട്: താമരശേരി ചുരത്തിൽ ഓണത്തിരക്കിനിടെ കൂറ്റൻ മരം കടപുഴകി വീണ് മുക്കാൽ മണിക്കൂർ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ഒന്നാം വളവിനും രണ്ടാം വളവിനു മിടിലായി രാത്രി 7.30 നാണ് മരം വീണത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും വനപാലകരും പോലീസും യാത്രക്കാരും ചേർന്ന് മരം മുറിച്ചു മാറ്റി രാത്രി എട്ടേ കാലോടെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി.
ഓണത്തിരക്കുള്ള ഈ സമയം ചുരത്തിൽ വലിയ വാഹന കൂട്ടം തന്നെ ഉണ്ടായിരുന്നു. തുടർന്ന് നിരവധി വാഹനങ്ങൾ കുരുക്കിൽപ്പെട്ടു, കനത്ത മഴയും ഉണ്ടായിരുന്നതിനാൽ യാത്രക്കാർ ഏറെ പ്രയാസത്തിലായി. ഓണത്തിരക്കിനെ തുടർന്ന് ഇന്ന് വാഹനങ്ങളുടെ തിരക്കായിരുന്നു ചുരത്തിൽ. വൈകുന്നേരം ഒന്നാം വളവിൽ കെ എസ് ആർ ടി സി ബസ് കേടുവന്നും ഗതാഗത തടസ്സപ്പെട്ടിരുന്നു. കുറെ നേരം വൺവേ ആയാണ് ഗതാഗതം നിയന്ത്രിച്ചത്.
അതേസമയം, മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം നടന്നു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരു കടന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡില്‍ കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു.
ലാത്തി വീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അമ്പതോളം വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് കേസെടുത്തു. ഓപ്പൺ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പിന്നാലെ പുറത്തുവരികയായിരുന്നു.