ആലപ്പുഴയില്‍ കടലാക്രമണ ഭീതിയില്‍ നൂറോളം വീടുകള്‍;പുലിമുട്ട് വേണെമെന്ന് ആവശ്യം
നൂറുകണക്കിന് വീടുകളാണ് ഏത് നിമിഷവും കടലെടുക്കാം എന്ന സ്ഥിതിതിയില്‍ നില്‍ക്കുന്നത്. തോട്ടപ്പള്ളി മുതല്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്‍റെ പകുതി വരെ ഇപ്പോള്‍ ഏതാണ്ട് അമ്പതിലധികം പുലിമുട്ട് നിര്‍മ്മിച്ചുകഴിഞ്ഞു.
ആലപ്പുഴ: രൂക്ഷമായ കടലാക്രമണത്തെ ചെറുക്കാന്‍ കടല്‍ഭിത്തിയോട് കൂടിയ പുലിമുട്ടാണ് പ്രധാന പരിഹാര മാർഗ്ഗം. അമ്പലപ്പുഴയുടെ തീരങ്ങളില്‍ പുലിമുട്ട് ഉള്ള തീരപ്രദേശം സുരക്ഷിതമാണെങ്കിലും കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണിപ്പോഴും.
ആലപ്പുഴ മുതല്‍ തെക്കോട്ട് തോട്ടപ്പള്ളി വരെ അതിശക്തമായ കടലാക്രമണത്തില്‍ നാനൂറിലേറെ വീടുകളാണ് അടുത്ത വര്‍ഷങ്ങളിലായി തകര്‍ന്നത്. രണ്ടും മൂന്നും കിലോമീറ്റര്‍ ദൂരയായിരുന്ന കടല്‍ കയറിക്കയറിവന്നു. മുന്‍ വര്‍ഷങ്ങളില്‍ കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്ന് പോയവര്‍ കുറേ പിറകോട്ട് വീട് വെച്ചെങ്കിലും അതും തകര്‍ന്നു തുടങ്ങി.
നൂറുകണക്കിന് വീടുകളാണ് ഏത് നിമിഷവും കടലെടുക്കാം എന്ന സ്ഥിതിതിയില്‍ നില്‍ക്കുന്നത്. തോട്ടപ്പള്ളി മുതല്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്‍റെ പകുതി വരെ ഇപ്പോള്‍ ഏതാണ്ട് അമ്പതിലധികം പുലിമുട്ട് നിര്‍മ്മിച്ചുകഴിഞ്ഞു. ഈ പുലിമുട്ടുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് സുരക്ഷിതമാണ്. കടലാക്രമണത്തില്‍ ഏത് നിമിഷവും തകര്‍ന്നേക്കാവുന്ന നിരവധി വീടുകള്‍ ഇതോടെ സംരക്ഷിക്കപ്പെട്ടു.
പുലിമുട്ടിന്‍റെ ഇടയില്‍ കടല്‍ഭിത്തിയില്ലെങ്കില്‍ ഇവിടേക്കും ഭാവിയില്‍ കടല്‍കയറിവന്നേക്കാം. 2016 ല്‍ ശക്തമായ കടലാക്രമണത്തില്‍ ഏത് നിമിഷവും നിലം പൊത്തിയേക്കും എന്ന സ്ഥിതിയിലുണ്ടായിരുന്ന ഈ വീടുകളൊക്കെ ഇപ്പോള്‍ ഒരു വിധം സുരക്ഷിതമായി.
ഇനിയിപ്പോള്‍ പുന്നപ്ര തെക്ക് വടക്ക് പഞ്ചായത്തുകളിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലും തെക്ക് പഞ്ചായത്തിന്‍റെ ഒരു ഭാഗത്തും പുലിമുട്ട് നിര്‍മ്മിക്കേണ്ടതുണ്ട്. കടല്‍ഭിത്തി കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരമാവുകയുള്ളൂ.