കുടുംബ കോടതിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ മർദ്ദനം; 'അക്രമം വിവാഹമോചനത്തിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ'
അനൂപ് ഫയല്‍ ചെയ്ത വിവാഹമോചന അപേക്ഷയില്‍ കൗണ്‍സിലിങ്ങിന് എത്തിയതായിരുന്നു ജുവലും പിതാവും.

ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭര്‍ത്താവിന്റെ അക്രമം. കൗണ്‍സില്‍ ഹാളില്‍ വച്ചാണ് മൂലമറ്റം സ്വദേശി ജുവലിനും പിതാവ് തോമസിനും നേരെയാണ് ഭര്‍ത്താവായ അനൂപിന്റെ അക്രമമുണ്ടായത്. അനൂപ് ഫയല്‍ ചെയ്ത വിവാഹമോചന അപേക്ഷയില്‍ കൗണ്‍സിലിങ്ങിന് എത്തിയതായിരുന്നു ജുവലും പിതാവും. കൗണ്‍സിലിംഗില്‍ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവല്‍ നിലപാടെടുത്തു. ഇതോടെയാണ് അക്രമമുണ്ടായതെന്നാണ് പരാതി.
കൗണ്‍സിലിംഗ് നടത്തുന്നവരും അഭിഭാഷകരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അനൂപിനെതിരെ കേസെടുക്കാന്‍ കുടുംബ കോടതി തൊടുപുഴ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരുടെയും മൊഴി പൊലീസ് എടുത്തു. സംഭവ ശേഷം അനൂപ് ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം ജുവല്‍ തോമസ് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
കടമക്കുടിയിലെ കൂട്ട ആത്മഹത്യ; കാരണം ഓണ്‍ലൈന്‍ ലോണ്‍?
കൊച്ചി: കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓണ്‍ലൈന്‍ ലോണെന്ന് സംശയം. മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്ത് കെണിയില്‍പ്പെട്ടെന്നാണ് സൂചന. ലോണ്‍ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങള്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഇന്നലെയാണ് കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് മുകളിലെ മുറിയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി. താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല. ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കൈയോടെ പിടികൂടി ബംഗ്ലാദേശി വ്ലോഗർമാർ; കേസെടുത്തു പൊലീസ് !