കൊല്ലം ഓച്ചിറയിൽ ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മരണപ്പെട്ടത്. ഭാര്യ കുഴഞ്ഞുവീണ് ഐസിയുവിൽ പ്രവേശിപ്പിച്ചതറിഞ്ഞ അവശനായ ജലാലുദീനാണ് ആദ്യം മരിച്ചത്. പിന്നാലെ റഹിമാബീവിയും മരിച്ചു

കായംകുളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. ഓച്ചിറ മഠത്തിൽകാരാൺമ, മുനീറുൽ ഇഖ്‌വാൻ ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന ചക്കാലയിൽ വീട്ടിൽ കെ ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

രാത്രി ഒൻപത് മണിയോടെ റഹിമാബീവി വീട്ടിൽ കുഴഞ്ഞുവീണിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ഇവരെ ചങ്ങൻകുളങ്ങരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. റഹിമാബീവിയെ കാർഡിയോളജിസ്റ്റിനെ കാണിക്കണമെന്നുള്ള വിവരം അറിഞ്ഞ ജലാലുദീൻകുഞ്ഞിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രി 9.30 ന് ജലാലുദീൻകുഞ്ഞ് മരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന ഭാര്യ റഹിമാബീവി രാവിലെ 5 മണിക്കും മരിച്ചു. ഇരുവരുടെയും ഖബറടക്കം മുനീറുൽ ഇഖ്‌വാൻ ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി. മക്കൾ: സൈനുദ്ദീൻ ദുബൈ, ബുഷ്‌റ, നുസ്രത്ത്‌. മരുമക്കൾ: നസീറ, ഷാജി, ഷാജി.

YouTube video player