Asianet News MalayalamAsianet News Malayalam

' ഞാൻ ഇത് തുടരുക തന്നെ ചെയ്യും ': എസ് രാജേന്ദ്രന്‍ എംഎല്‍എ

എന്നെ എന്‍റെ ജനങ്ങള്‍ തെരഞ്ഞെടുത്തത് എന്തിനാണെന്ന് ഉത്തമബോധ്യം ഉള്ളിടത്തോളം കാലം ഞാന്‍ ഇത് തുടരുകതന്നെ ചെയ്യും എന്ന് ഉറപ്പിച്ച് പറഞ്ഞ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. 

I continue my work s rajendran mla
Author
Idukki, First Published Feb 11, 2019, 5:00 PM IST

ഇടുക്കി: എന്നെ എന്‍റെ ജനങ്ങള്‍ തെരഞ്ഞെടുത്തത് എന്തിനാണെന്ന് ഉത്തമബോധ്യം ഉള്ളിടത്തോളം കാലം ഞാന്‍ ഇത് തുടരുകതന്നെ ചെയ്യും എന്ന് ഉറപ്പിച്ച് പറഞ്ഞ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ തന്‍റെ നയം വ്യക്തമാക്കിയത്.  

മാധ്യമങ്ങള്‍ അവതരിപ്പിച്ച കഥയിലെ പ്രതിനായകനാണ് ഞാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് എസ് രാജേന്ദ്രന്‍റെ  ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. യാഥാര്‍ത്ഥ്യം ജനങ്ങളറിയണം. രേണുരാജിനെ എനിക്ക് 'അവള്‍' എന്ന് വിളിക്കേണ്ടി വന്നു. ശരിയാണ്. ഒരു പക്ഷെ ഞാനും എന്റെ മണ്ഡലത്തിലെ ഒരു സാധാരണ പൗരനായി ചിന്തിച്ച് പോയത് കൊണ്ട് സംഭവിച്ച് പോയതാവാം ഇതെന്ന് എംഎല്‍എ എഴുതുന്നു. 

Read More: എന്‍ഒസി വാങ്ങാതെ പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ; സബ് കളക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ

സർക്കാർ കൊണ്ടു വരുന്ന പദ്ധതികളെ തടയുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക എന്നതാണ് ഞാൻ ചെയ്തത്. അവിചാരിതമായാണ് താന്‍ സംഭവസ്ഥലത്തെത്തിയത്. സബ് കളക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ തന്റെ പണിയും ഞാൻ എന്റെ പണിയും ചെയ്താൽ മതിയെന്ന മറുപടിയാണ് അവരിൽ നിന്നും എനിക്ക് കിട്ടിയത്. തുടർന്ന് അവരോട് ഈ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ഞാൻ ഈ കാര്യങ്ങളിൽ ഇടപെടാൻ എനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്ത് പോയ അവരെ പിന്നീട് ഞാൻ കാണുന്നത് TV ചാനലുകളിലെ വർത്തകളിലാണെന്നും എംഎല്‍എ എസ് രാജേന്ദ്രന്‍ എഴുതുന്നു.  

അധികാരി വർഗ്ഗത്തിനെ ചോദ്യം ചോദിച്ചപ്പോൾ സാധാരണക്കാരനായ തൊഴിലാളി കുടുംബത്തിൽ ജനിച്ച എനിക്ക് പ്രോകോപിതനാകേണ്ടി വന്നു അത് പൊതുജനങ്ങൾക്കും ഈ സമൂഹത്തിനും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം രേഖപ്പെടുത്തുന്നു. പക്ഷെ എന്റെ ജനങ്ങൾ എന്നെ തെരെഞ്ഞെടുത്തത് എന്തിനാണ് എന്ന ഉത്തമ ബോധ്യം ഉള്ളിടത്തോളം കാലം ഞാൻ ഇത് തുടരുക തന്നെ ചെയ്യും എന്ന് പറഞ്ഞു കൊണ്ടാണ് എസ് രാജേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

സബ് കലക്ടറെ അധിക്ഷേപിച്ച എംഎല്‍എ ഇതുവരെ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍തയ്യാറായിട്ടില്ല. മാത്രമല്ല തന്‍റെ ഭാഗം ന്യായീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിക്കുന്നത്. എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 

Read More : കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിതാക്കമ്മീഷൻ


എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

ഞാൻ രാജേന്ദ്രൻ, ദേവികുളം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. കേരളത്തിൽ ഇന്ന് ചർച്ച ചെയ്യുന്ന വിവാദത്തിലെ പ്രതിനായകനാണ് ഞാൻ. മാധ്യമങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച കഥയിൽ ഞാൻ ഒരു പക്ഷെ പ്രതിസ്ഥാനത്താവാം എന്നാൽ ആ സംഭവത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് എന്റെ സമൂഹത്തിലെ ജനങ്ങളെ അറിയിക്കണം എന്ന് തോന്നി. ശ്രീമതി രേണുരാജ് അവർകൾ എനിക്കെതിരെ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഞാൻ ഈ കുറിപ്പ് ഇന്നിവിടെ നിങ്ങൾക്ക് മുൻപിൽ ഇടുന്നത്. ഞാൻ 'അവൾ ' എന്ന് അഭിസംബോധന ചെയ്തു എന്നാണ് അവരുടെ പരാതി. ശരിയാണ് ഞാൻ അങ്ങിനെ വിളിച്ചു പോയി. ഒരു പക്ഷെ ഞാനും എന്റെ മണ്ഡലത്തിലെ ഒരു സാധാരണ പൗരനായി ചിന്തിച്ച് പോയത് കൊണ്ട് സംഭവിച്ച് പോയതാവാം അത്. സർക്കാർ കൊണ്ടു വരുന്ന പദ്ധതികളെ തടയുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക എന്നതാണ് ഞാൻ ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന മൂന്നാർ ഗ്രാമ പഞ്ചായത്തിൽ DPC യുടെ അംഗീകാരത്തോടു നടക്കുന്ന ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമ്മാണം നിർത്തി വയ്ക്കുവാൻ ഓഡറുമായി വന്ന റവന്യൂ ജീവനക്കാരോട് സ്വരം ഉയർത്തി സംസാരിച്ചത് ശരി തന്നെ. അവിചാരിതമായി സംഭവ സ്ഥലത്ത് എത്തിയതാണ് ഞാനന്ന്. ഉടനെ സബ് കളക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ തന്റെ പണിയും ഞാൻ എന്റെ പണിയും ചെയ്താൽ മതിയെന്ന മറുപടിയാണ് അവരിൽ നിന്നും എനിക്ക് കിട്ടിയത്. തുടർന്ന് അവരോട് ഈ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ഞാൻ ഈ കാര്യങ്ങളിൽ ഇടപെടാൻ എനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്ത് പോയ അവരെ പിന്നീട് ഞാൻ കാണുന്നത് TV ചാനലുകളിലെ വർത്തകളിലാണ്. പ്രളയം ഏറ്റവും അധികം സംഹാര താണ്ഡവമാടിയ എന്റെ മണ്ഡലത്തിലെ റോഡ് പണിക്കുവരെ NOC ചോദിക്കുന്ന ഈ അധികാരി വർഗ്ഗത്തിനെ ചോദ്യം ചോദിച്ചപ്പോൾ സാധാരണക്കാരനായ തൊഴിലാളി കുടുംബത്തിൽ ജനിച്ച എനിക്ക് പ്രോകോപിതനാകേണ്ടി വന്നു അത് പൊതു ജനങ്ങൾക്കും ഈ സമൂഹത്തിനും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം രേഖപ്പെടുത്തുന്നു. പക്ഷെ എന്റെ ജനങ്ങൾ എന്നെ തെരെഞ്ഞെടുത്തത് എന്തിനാണ് എന്ന ഉത്തമ ബോധ്യം ഉള്ളിടത്തോളം കാലം ഞാൻ ഇത് തുടരുക തന്നെ ചെയ്യും.

ലാൽസലാം

S.രാജേന്ദ്രൻ
MLA ദേവികുളം നിയോജക മണ്ഡലം

 

Read More : വീടിന് സമീപമുള്ള ഭൂമി കയ്യേറി, മണ്ണിട്ട് നികത്തി മതില്‍ കെട്ടി; സിപിഎം എംഎല്‍എയ്ക്കെതിരെ പരാതി

Follow Us:
Download App:
  • android
  • ios