ഹോട്ടലില്‍ സന്ദര്‍ശകര്‍ക്ക് വിളമ്പുന്നതിനായി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് വനപാലകര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലില്‍ നിന്നും കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അടിമാലിക്ക് സമീപം വാളയില്‍ നിന്നും സാഹസികമായാണ് അധിക്യതര്‍ പിടികൂടിയത്.

ഇടുക്കി: ഹോട്ടലില്‍ നിന്നും മ്ലാവിറച്ചി മ്ലാവിറച്ചി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. ഹോട്ടലുടമക്കെതിരെ കൂടുതല്‍ തെളിവുകണ്ടെത്തുന്നതിന് ചോലവനങ്ങള്‍ കേന്ദ്രീകരിച്ചും സുഹ്യത്തുക്കളെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. എട്ടര കിലോ മ്ലാവിറച്ചിയുമായി കാംലോട്ട് റിസോര്‍ട്ടുടമയും ഹോട്ടലാന്റ് റിസോര്‍ട്ട് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ദിലീപ് പൊട്ടംകുളത്തെ കഴിഞ്ഞ ദിവസം ദേവികുളം റേഞ്ച് ഓഫീസര്‍ നിബുകിരണിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. 

ഹോട്ടലില്‍ സന്ദര്‍ശകര്‍ക്ക് വിളമ്പുന്നതിനായി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് വനപാലകര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലില്‍ നിന്നും കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അടിമാലിക്ക് സമീപം വാളയില്‍ നിന്നും സാഹസികമായാണ് അധിക്യതര്‍ പിടികൂടിയത്. സ്വന്തം തോക്ക് ഉപയോഗിച്ചാണ് മ്ലാവിനെ വെടിവെച്ചതെന്നും മറ്റ് ആരും സഹായിച്ചിരുന്നില്ലെന്നുമാണ് ദിലീപ് മൊഴി നല്‍കിയത്. 

എന്നാല്‍ 40 കിലയോളം വരുന്ന മ്ലാവിനെ ഒറ്റക്ക് കൊന്ന് ഇറച്ചിയാക്കാന്‍ ദിലീപിന് ആകില്ലെന്നാണ് റേഞ്ച് ഓഫീസര്‍ നിബു കിരണ്‍ പറയുന്നത്. കൊന്നത് ദിലീപായിരിക്കാം പക്ഷേ മ്ലാവിനെ റിസോര്‍ട്ടിലെത്തിച്ചതടക്കമുള്ളവക്ക് സഹായികള്‍ ഉണ്ടായിരിക്കാമെന്നാണ് അധിക്യതരുടെ വാദം. തന്നയുമല്ല മ്ലാവിന്റെ തോല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. ചോലവനത്തിന് സമീപത്തായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ വന്യമ്യഗങ്ങളുടെ ഇറച്ചി സന്ദര്‍ശകര്‍ക്ക് നല്‍കുന്നതായി മുമ്പ് പലതവണ ആരോപണം ഉയര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ലക്ഷമിക്ക് സമീപത്തെ ചോലവനത്തില്‍ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 100 കിലോയോളം തൂക്കംവരുന്ന കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളില്‍ മുക്കാല്‍ ഭാഗവും നായാട്ടു സംഘങ്ങള്‍ കൊണ്ടുപോയിരുന്നു. തന്നയുമല്ല മൂന്നാര്‍ മേഘലയിലെ ചില കോഴിക്കടകള്‍ കേന്ദ്രീകരിച്ച് വന്യമ്യഗങ്ങളുടെ ഇറച്ചി വില്‍പ്പനയും, മുന്തിയ ഹോട്ടലുകളില്‍ വന്യമ്യഗങ്ങളുടെ കറികളും ലഭിച്ചിരുന്നതായും പറയപ്പെടുന്നു. 

ഹോട്ടലുകളില്‍ ഇത്തരം ഇറച്ചികള്‍ എത്തിയിരുന്നതില്‍ ദിലീപിന് പങ്കുള്ളതായാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന. വനമേഘലയുടെ സമീപത്തെ ഹോട്ടലുകളില്‍ പരിശോധനകള്‍ ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്ന പരിശോധനകള്‍ക്ക് നേത്യത്വം നല്‍കുന്നതിന് സ്‌കോടിന്റെ സഹായം തേടുന്നതായും സൂചനയുണ്ട്. നായാട്ട് സംഘത്തിലെ മുഖ്യപ്രതിയായ ദിലീപ് ഇപ്പോള്‍ ദേവികുളം സബ് ജയിലില്‍ 14 ദിവസത്തെ റിമാന്റിലാണ്.