എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

കാസർകോട്: കൊലക്കേസ് പ്രതി എലിവിഷം അകത്ത് ചെന്ന് മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് (31) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാസർകോട് ചൗക്കി സ്വദേശിയാണ്. എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് പൊലീസ് വിശദമാക്കി. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിലാഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 2023 ഒക്ടോബറിൽ കുമ്പള ശാന്തിപ്പള്ളം സ്വദേശിയായ സമൂസ റഷീദ് എന്നയാളെ തലയ്ക്ക് ചെങ്കല്ല് ഇട്ട് കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയായിരുന്നു. കുമ്പള ഐ.എച്ച്.ആർ.ഡി കോളേജിന് സമീപത്തെ ഗ്രൗണ്ടിലെ കുറ്റിക്കാട്ടിൽ നിന്നാണ് സമൂസ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം വ്യക്തമാകുമെന്നാണ് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം