പെരുമ്പാവൂരിൽ ഹെറോയിനുമായി അസം സ്വദേശിനി പിടിയിലായി. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ ആണ് പിടിയിലായത്. ഇവരിൽനിന്ന് 1.3 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പെരുമ്പാവൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പൊലീസ് പിടിയിൽ. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ (25) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഇവരിൽനിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.
ചെറിയ കുപ്പികളിലും സിപ് ലോക്ക് കവറുകളിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ടൗണിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. അസമിൽനിന്ന് കൊണ്ടുവന്ന് ഒരു ബോട്ടിൽ 1,000 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്.
ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ അനിൽ കുമാർ, എസ്ഐ ജോജോ ജോർജ് സിപിഒമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും പരിസര പ്രദേശങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചു.


