'പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രസംഗിച്ചാൽ കത്തി കയറ്റും', പയ്യോളിയിൽ അധ്യാപകന് ഭീഷണിയെന്ന പരാതി, കേസ്
വടകര മണിയൂരിൽ ഒരു പുസ്തക പ്രകാശനം കഴിഞ്ഞിറങ്ങുന്പോഴായിരുന്നു ഭീഷണി.
പയ്യോളി: കോളേജ് അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്തു. കോഴിക്കോട് മടപ്പളളി കോളേജ് അധ്യാപകനും സാഹിത്യ നിരൂപകനുമായ കെ. വി സജയിക്ക് നേരെ കഴിഞ്ഞ ദിവസമായിരുന്നു വടകര സ്വദേശിയുടെ ഭീഷണി. ഡോ.ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വടകര മണിയൂരിൽ ഒരു പുസ്തക പ്രകാശനം കഴിഞ്ഞിറങ്ങുന്പോഴായിരുന്നു ഭീഷണി. സജയിയെ കൈപിടിച്ച് തടഞ്ഞുവെച്ച ശേഷം പ്രതി, പ്രധാനമന്ത്രിയെ വിമർശിക്കുന്ന തരത്തിൽ പ്രസംഗിച്ചാൽ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു
'ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, വിവരാവകാശം പിന്‍വലിക്കണം', അനീഷ്യയെ അഭിഭാഷകൻ ഭീഷണിപ്പെടുത്തി
കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്ത അനീഷ്യയെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. അനീഷ്യ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനെതിരെയാണ് ഭീഷണിപ്പെടുത്തിയത്. 'ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം', എന്നായിരുന്നു ഭീഷണി. കാസര്‍കോടേക്ക് സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും അഭിഭാഷകന്‍ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച ഭീഷണി ഉണ്ടായതിന് പിന്നാലെ അനീഷ്യ മാനസികമായി തളർന്നു. അതേസമയം, അന്വേഷണത്തിന്‍റെ ഭാഗമായി അനീഷ്യയുടെ വീട്ടിൽ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും.
അനീഷ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മേലുദ്യോഗസ്ഥൻ്റേയും സഹപ്രവർത്തകരുടേയും മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനിടെ, എപിപി എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത് വന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ പറയുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്.